ലക്ഷദ്വീപിലെ ഹിജാബ് വിലക്ക്; ശക്തമായ സമരമെന്ന് കോൺഗ്രസ്

തിരുവനന്തപുരം- ലക്ഷദ്വീപിലെ സ്‌കൂളുകളിൽ പുതിയ യൂണിഫോം ഏർപ്പെടുത്താനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തെ കോൺഗ്രസ് ശക്തമായി അപലപിച്ചു. സ്‌കൂൾ ബഹിഷ്‌കരണം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ഇറങ്ങുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
മുസ്ലീം ആധിപത്യമുള്ള ദ്വീപസമൂഹത്തിലെ ദ്വീപ് നിവാസികളുടെ സംസ്‌കാരത്തെയും ജീവിതശൈലിയെയും നശിപ്പിക്കുന്നതിന് തുല്യമാണ് പുതിയ ഡ്രസ് കോഡ് നിർദ്ദേശം. 
കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ദ്വീപുകളുടെ സംസ്‌കാരത്തിനും ധാർമ്മികതയ്ക്കും എതിരായ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ലക്ഷദ്വീപ് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹംദുള്ള സയീദ് ആരോപിച്ചു. പുതിയ യൂണിഫോം കോഡ് കൊണ്ടുവന്ന് വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവ് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല, സയീദ് പറഞ്ഞു.

ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും നിലവിലുള്ള ജീവിതശൈലിയെയും നശിപ്പിക്കുന്ന ഇത്തരം ഒരു നിർദ്ദേശവും ഞങ്ങൾ അനുവദിക്കില്ല. ജനാധിപത്യ സംവിധാനത്തിൽ അനാവശ്യ സംഘർഷങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം അടിച്ചമർത്തലുകൾ. ഈ നീക്കത്തിനെതിരെ കോൺഗ്രസ് പാർട്ടി ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പരമ്പര ആരംഭിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി സ്‌കൂൾ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ദ്വീപസമൂഹത്തിൽ മദ്യവിൽപ്പനശാലകൾക്ക് അനുമതി നൽകാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News