Sorry, you need to enable JavaScript to visit this website.

മക്കാ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം; ഹുസൈൻ മടവൂർ പങ്കെടുക്കും.

മക്ക-സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം സൗദി മതകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം നാളെ (ഞായർ) മക്കയിൽ ആരംഭിക്കും. എൺപത്തിയഞ്ച് രാഷ്ട്രങ്ങളിൽ നിന്നായി നൂറ്റിയമ്പത് പ്രതിനിധികൾ പങ്കെടുക്കും. അതിഥികൾ മക്കയിൽ എത്തിത്തുടങ്ങി. ഇന്ത്യയിൽ നിന്ന് ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് പ്രസിഡന്റും ദയൂബന്ദ് ദാറുൽ ഉലൂം പ്രിൻസിപ്പാളുമായ മൗലാനാ അർഷദ് മദനി, അഹ് ലെ ഹദീസ് പ്രസിഡൻറ് അസ്ഗർ അലി ഇമാം മഹ്ദി, ഡോ.ഹുസൈൻ മടവൂർ, ഡോ.അബ്ദുൽ മജീദ് സ്വലാഹി തുടങ്ങി ഒമ്പത് പണ്ഡിതന്മാർ പങ്കെടുക്കും.
മനുഷ്യർക്കിടയിൽ കൂടുതൽ സൗഹാർദ്ദവും സ്‌നേഹവും വളർത്തിയെടുക്കുക,  തീവ്രവാദത്തിനെതിരിൽ ബോധവൽക്കരണം നടത്തുക, ഇസ്ലാമിക സമൂഹങ്ങൾക്കിടയിൽ കൂടുതൽ സഹകരണവും ഐക്യവും വളർത്തിയെടുക്കുക തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കും. സൗദി രാജാവിന്റെ പ്രത്യേക സന്ദേശവുമുണ്ടാവും. ഇസ്ലാമിക മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്വീഫ് അബ്ദുൽ അസീസ് ആലുശൈഖ്, മക്കാ ഗവർണർ ഖാലിദ് അൽ ഫൈസൽ, മക്കാ മദീനാ ഹറം കാര്യാലയം ചെയർമാനും മക്കാ ചീഫ് ഇമാമുമായ ഡോ.ശൈഖ് അബ്ദുറഹ് മാൻ അൽ സുദൈസ്, റാബിത്വ സെക്രട്ടരി ജനറൽ ഡോ. മുഹമ്മദ് അബ്ദുൽ കരീം അൽ ഈസാ തുടങ്ങിയവരും വിവിധ രാഷ്രങ്ങളിലെ ഇസ്ലാമിക വഖഫ് വകുപ്പ് തലവൻമാരും യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാരും പ്രമുഖ പണ്ഡിതന്മാരും സംബന്ധിക്കും.
 

Latest News