Sorry, you need to enable JavaScript to visit this website.

ഐ.പി.സി മാറ്റത്തിൽ ലൗ ജിഹാദിനെതിരായ നിയമവും

ന്യൂദൽഹി- രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങളിൽ സംഘ്പരിവാർ ആരോപിക്കുന്ന ലൗ ജിഹാദിനെതിരെയും ശിക്ഷയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ക്രിമിനൽ നിയമങ്ങൾ  നടപ്പിലാക്കുന്നതിനായി സർക്കാർ മൂന്ന് ബില്ലുകളാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യാജ പേരു നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും നിർദിഷ്ട നിയമം വ്യക്തമാക്കുന്നു.  വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് പുതിയ ബില്ലുകളിൽ ശിക്ഷാർഹമാക്കുന്നത്.  ബലാത്സംഗത്തിന് തുല്യമല്ലാത്ത ലൈംഗികബന്ധം നിർദിഷ്ട നിയമത്തിൽ ശിക്ഷാർഹമായിരിക്കും. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം പരമാവധി 10 വർഷം വരെ തടവാണ് നിർദേശിച്ചിരിക്കുന്നത്.

വഞ്ചനാപരമായ മാർഗത്തിലൂടെയോ  വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിലൂടെയോ   ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ബലാത്സംഗ കുറ്റത്തിന് തുല്യമല്ലാത്ത ലൈംഗിക ബന്ധമായി കണക്കാക്കി ശിക്ഷിക്കപ്പെടും. പത്ത് വർഷം വരെ നീണ്ടുനിൽക്കുന്ന ശിക്ഷക്കു പുറമെ, പിഴയും വിധിക്കുമെന്ന് നിർദിഷ്ട നിയമങ്ങൾ വ്യക്തമാക്കുന്നു.

തൊഴിൽ അല്ലെങ്കിൽ സ്ഥാനക്കയറ്റം, വിവാഹ വാഗ്ദാനം എന്നിവയും വ്യാജ പേരുമാണ് വഞ്ചനാപരമായ മാർഗങ്ങളായി നിർവചിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിലവിൽ ഇത്തരം കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന പ്രത്യേക വ്യവസ്ഥകളൊന്നുമില്ല, എന്നാൽ IPC യുടെ സെക്ഷൻ 90 ൽ അതിനു സൂചനയുണ്ട്. തെറ്റിദ്ധാരണ ഉൾപ്പെട്ടതാണെങ്കിൽ  ഒരു സ്ത്രീ ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയതായി പറയാനാവില്ല.

രാജ്യത്ത് കൊളോണിയൽ കാലത്തെ നിയമങ്ങൾക്ക് പകരമായി മൂന്ന് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച അവതരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ, ഭാരതീയ സാക്ഷ്യ (BS) ബിൽ എന്നിവ യഥാക്രമം ഇന്ത്യൻ പീനൽ കോഡ്, 1860, ക്രിമിനൽ നടപടി നിയമം, 1898, ഇന്ത്യൻ എവിഡൻസ് ആക്റ്റ്, 1872 എന്നിവയ്ക്ക് പകരമയാണ് അവതരിപ്പിച്ചിരിക്കുന്നത്..

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ, കൊലപാതകം, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് നിർദിഷ്ട നിയമങ്ങളിൽ മുൻഗണന നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

Latest News