Sorry, you need to enable JavaScript to visit this website.

സൈനികത്തലവന്‍മാരെ പുറത്താക്കി സെലെന്‍സ്‌കി

കീവ്- അഴിമതിക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈനികരെ റിക്രൂട്ട് ചെയ്ത എല്ലാ സൈനിക തലവന്മാരെയും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പുറത്താക്കി. 

സൈനിക റിക്രൂട്ട്‌മെന്റിലെ അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ സെലന്‍സ്‌കി എല്ലാ റീജിയണല്‍ റിക്രൂട്ട്‌മെന്റ് സെന്ററുകളുടെയും തലവന്‍മാരെ പിരിച്ചുവിട്ട് രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ച ധീരരായ പോരാളികളെ നിയമിക്കുമെന്നും അറിയിച്ചു. 

രാജ്യത്തെ എല്ലാ സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളുടെയും മേധാവികളെ പിരിച്ചുവിടുകയാണെന്നും വ്യാപകമായ അഴിമതിയെക്കുറിച്ച് 112 കേസുകളില്‍ അന്വേഷണം ആരംഭിച്ചതായും സെലെന്‍സ്‌കി പറഞ്ഞു. 33 റിക്രൂട്ട്‌മെന്റ് മേധാവികളെ പിരിച്ചുവിട്ടിട്ടുണ്ട്. പകരം യുദ്ധ പരിചയമുള്ള സൈനികരെ നിയമിക്കും. യുദ്ധം എന്താണെന്ന് ശരിക്കും അറിയാവുന്ന ആളുകളാണ് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടത്. 

യുക്രെയ്‌നേക്കാള്‍ നാലിരട്ടി വലിപ്പമുള്ള റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ സൈനിക സേവന പ്രായത്തിലുള്ള പുരുഷന്മാര്‍ രാജ്യം വിടുന്നതിന് വിലക്കുണ്ട്. കഴിഞ്ഞ മാസം ക്രാമാറ്റോര്‍സ്‌കിലെ ഒരു റിക്രൂട്ട്മെന്റ് സെന്ററിലെ മൂന്ന് ജീവനക്കാര്‍ സൈനികരെ ഡ്യൂട്ടിക്ക് യോഗ്യരല്ലെന്നും യുക്രെയ്ന്‍ വിടാന്‍ ഇവര്‍ക്ക് തടസമില്ലെന്നും വരുത്തിത്തീര്‍ക്കാന്‍ വ്യാജ രേഖകള്‍ ചമച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. 

റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയ്ക്ക് 1.80 ലക്ഷം സൈനികരേയും യുക്രെയ്‌ന് ഒരു ലക്ഷം സൈനികരേയും നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ കണക്ക്. അതേസമയം 2023 ഫെബ്രുവരി 23ഓടെ 1,45,850 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ന്‍ അവകാശപ്പെട്ടത്. എന്നാല്‍ യുക്രെയ്ന്‍ സ്വന്തം സൈനികരുടെ മരണസംഖ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Latest News