സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി - സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അവാര്‍ഡ് നിര്‍ണ്ണയില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്നും കേവലം നിസ്സാരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. അക്കാദമി ചെയര്‍മാന്‍ ഇടപെട്ടതിന് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞട്ടില്ല. മാധ്യമ വാര്‍ത്തകളുെട അടിസ്ഥാനത്തില്‍ നോട്ടീസ് അയക്കാന്‍ കഴിയില്ലെന്നും അവാര്‍ഡ് നിര്‍ണ്ണയ ജൂറിമാരില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.  'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജന പക്ഷപാതമുണ്ടായെന്നാണ് ഹര്‍ജിക്കാരന്‍ പ്രധാനമായി ആരോപിച്ചത്. സംവിധായകന്‍ വിനയനും രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

 

Latest News