ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് കര്‍ണ്ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളുരു - ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട്  ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ വിചാരണ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരി പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് വിലയിരുത്തി.
ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതിനാല്‍ ഹൈക്കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ബിനീഷിന് വിചാരണക്കോടതിയില്‍ ഹാജരാകേണ്ടതില്ല. 2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ് തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ നടി അനിഖ എന്നിവരെ ലഹരി കേസില്‍ നാര്‍കോട്ടിക്് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതായിരുന്നു കേസിന്റെ തുടക്കം. മുഹമ്മദ് അനൂപില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണക്കേസില്‍ ഇ ഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത്.

 

Latest News