Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ ആംഗ്യം വാത്സല്യം നിറഞ്ഞത്, ഉള്ളിൽ നിറഞ്ഞ വിദ്വേഷത്താൽ നിങ്ങൾക്കത് കാണാനാകില്ല-പ്രിയങ്ക ചതുർവേദി

ന്യൂദൽഹി- രാഹുൽ ഗാന്ധി ലോക്‌സഭയിൽ ഫ്‌ളയിംഗ് കിസ് നൽകിയെന്ന ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ ആരോപണത്തിൽ രാഹുലിന് പിന്തുണയുമായി ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം) എം.പി പ്രിയങ്ക ചതുർവേദി രംഗത്ത്. വാത്സല്യം നിറഞ്ഞതായിരുന്നു രാഹുലിന്റെ ആംഗ്യമെന്നും ഇതിൽ നിങ്ങൾക്കെന്താണ് പ്രശ്‌നമെന്നും പ്രിയങ്ക ചോദിച്ചു. 
'അദ്ദേഹം സംസാരിക്കുമ്പോൾ മന്ത്രിമാരെല്ലാം എഴുന്നേറ്റു നിന്നത് എനിക്ക് മനസ്സിലാകുന്നില്ല, മന്ത്രിമാർ തടസ്സങ്ങൾ സൃഷ്ടിച്ചു. രാഹുൽ സ്‌നേഹപൂർവ്വം ആംഗ്യം കാണിച്ചു. അതിൽ നിങ്ങൾക്ക് എന്താണ് പ്രശ്‌നം?. സ്വയം തിരിച്ചറിയാനാകാത്ത വിദ്വേഷം നിങ്ങളുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്നു. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഏതെങ്കിലും ആംഗ്യങ്ങൾ നിങ്ങൾക്ക് മനസിലാകില്ല- ചതുർവേദി പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുകയും അതിൽ അദ്ദേഹം നിയമപരമായി വിജയിക്കുകയും ചെയ്തിട്ടും അതിന്റെയൊന്നും വിരോധം രാഹുൽ ഗാന്ധിയുടെ വാക്കുകളിൽ ഉണ്ടായിരുന്നില്ല. നിങ്ങൾ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. അദ്ദേഹത്തെ വസതിയിൽ നിന്ന് പുറത്താക്കി. കേസുകളിൽ വിജയിച്ചാണ് അദ്ദേഹം തിരിച്ചെത്തിയത്. എന്നിട്ടും, രാഹുൽ നിങ്ങളോട് വിദ്വേഷം കൊണ്ടല്ല സംസാരിച്ചത്. നിങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടെങ്കിൽ അത് നിങ്ങളുടെ പ്രശ്‌നമാണ്. മറ്റാരുടെയും പ്രശ്‌നമല്ല. പ്രിയങ്ക ചതുർവേദി പറഞ്ഞു. 
ഇന്നലെ പാർലമെന്റിൽ മോഡി സർക്കാറിന് എതിരായ അവിശ്വാസ പ്രമേയത്തിൽ സംസാരിച്ച ശേഷം പുറത്തുപോകുന്നതിനിടെ രാഹുൽ ഗാന്ധി ഫ്ളൈയിംഗ് കിസ് നൽകിയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. 

'എനിക്ക് മുന്നിൽ സംസാരിക്കാൻ അവസരം ലഭിച്ചയാൾ പോകുന്നതിന് മുമ്പ് അപമര്യാദയായി പെരുമാറി. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്ന പാർലമെന്റിൽ പറക്കും ചുംബനം നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്തരമൊരു മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. 

കോൺഗ്രസ് എംപി അനുചിതമായ ആംഗ്യവും സഭയിൽ അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) വനിതാ എംപിമാർ ലോക്‌സഭാ സ്പീക്കർ ഒ.എം ബിർളയ്ക്ക് കത്തയക്കുകയും ചെയ്തു. 

'കേരളത്തിലെ വയനാട്ടിൽ നിന്നുള്ള എം.പി രാഹുൽ ഗാന്ധി കേന്ദ്രമന്ത്രിയും ഈ സഭാംഗവുമായ സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറുകയും അനുചിതമായ ആംഗ്യം കാണിക്കുകയും ചെയ്തു. സഭയിലെ വനിതാ അംഗങ്ങളുടെ അന്തസ്സിനെ അപമാനിക്കുക മാത്രമല്ല, സഭയുടെ അന്തസ് ഇടിച്ചുതാഴ്ത്തുകയും ചെയ്തുവെന്നും ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇരുപതിലധികം വനിതാ പാർലമെന്റംഗങ്ങൾ ഒപ്പിട്ട പരാതിയിൽ, സഭയിൽ സംസാരിക്കുമ്പോൾ രാഹുൽ ഗാന്ധി, സ്മൃതി ഇറാനിയോട് അനുചിതമായ ആംഗ്യം കാണിച്ചുവെന്നാണ് ആരോപണം.

Latest News