ശമ്പളം 45,000 രൂപ, ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ആസ്തി 10 കോടി

രാജ്ഗഡ്- മധ്യപ്രദേശിലെ ആരോഗ്യവകുപ്പിലെ മുന്‍ ജീവനക്കാരന്റെ ആസ്തി കണ്ട് ഞെട്ടി ലോകായുക്ത. വിരമിക്കുമ്പോള്‍ 45,000 പ്രതിമാസ ശമ്പളം നേടിയിരുന്ന സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാക് അലിക്ക് 10 കോടിയുടെ ആസ്തിയുള്ളതായാണ് ലോകായുക്തയുടെ പരിശോധനയില്‍ തെളിഞ്ഞത്.മധ്യപ്രദേശിലെ രാജ്ഗഡിലെ ജില്ലാശുപത്രിയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന അഷ്ഫാക് ഭാര്യയുടെയും മകന്റെയും മകളുടെയും പേരിലാണ് സ്വത്ത് റജിസ്റ്റര്‍ ചെയ്തിരുന്നത്. ലോട്ടറിയടിച്ച പണം ഉപയോഗിച്ചാണ് താന്‍ സ്‌കൂള്‍ ആരംഭിച്ചതെന്നും ശേഷിച്ച പണം കൊണ്ട് വാങ്ങിയതാണ് വസ്തുവകകളെന്നുമാണ് അഷ്ഫാക് മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. അനധികൃതമായി ഇയാള്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. താമസിക്കുന്ന ആഡംബര വസതിക്ക് പുറമെ 16 ഇടങ്ങളില്‍ അഷ്ഫാകിന് ഭൂമിയുണ്ടെന്നും നാല് വലിയെ കെട്ടിടങ്ങളുണ്ടെന്നും റെയ്ഡില്‍ കണ്ടെത്തി.
46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണമായി സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയും വീട്ടില്‍ നിന്നും കണ്ടെടുത്തു. ജോലി ചെയ്തിരുന്ന കാലയളവില്‍ വാങ്ങിക്കൂട്ടിയ കൈക്കൂലി പണമാണിതെന്നാണ് നിഗമനം. ലത്തേരിയില്‍ മൂന്ന് നില കെട്ടിടത്തില്‍ സ്‌കൂള്‍ നടത്തി വരികയായിരുന്നു അഷ്ഫാക്.

Latest News