പതിമൂന്നു വയസ്സുകാരിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റില്‍

കൊച്ചി- പതിമൂന്നു വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കളമശ്ശേരിക്കാരനായ യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന്‍ എന്ന നിരഞ്ചന്‍ (20) ആണ് അറസ്റ്റിലായത്. 

കഴിഞ്ഞ മാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം.  കളമശ്ശേരി സ്വദേശിനിയായ 13 വയസ്സുകാരിയെ ജൂലൈ 12-ാം തിയ്യതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കളമശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.

അന്വേഷണത്തിനിടെ ഒരു യുവാവ് പെണ്‍കുട്ടിയെ നിരന്തരം പ്രേമാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും പ്രേമിച്ചില്ലെങ്കില്‍ സ്വസ്ഥമായി ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ സഹപാഠികളില്‍ നിന്നും അറിയുകയായിരുന്നു. പെണ്‍കുട്ടി ഇയാളുടെ പ്രേമാഭ്യര്‍ഥന നിരസിച്ചതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയെപ്പറ്റി പലരോടും അപവാദം പറഞ്ഞു പരത്തുകയായിരുന്നു. 

യുവാവിന്റെ ശല്യത്തെ കുറിച്ച് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. വീട്ടുകാര്‍ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. കുറച്ച് ദിവസത്തേക്ക്  പ്രശ്‌നങ്ങള്‍ ഒന്നും  ഉണ്ടായിരുന്നില്ലെങ്കിലും വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. പെണ്‍കുട്ടി മരിച്ച ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ടു വരുന്ന വഴിക്ക് യുവാവ് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി സ്‌കൂളിലെ മറ്റു കുട്ടികളുടെ മുന്‍പില്‍ വച്ച് അസഭ്യം പറയുകയും മുടിക്കു കുത്തിപ്പിടിച്ച് പെണ്‍കുട്ടിയെ മാന്യമായി ജീവിക്കാന്‍ അനുവദിക്കില്ല എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി അന്നു രാത്രി ജീവനൊടുക്കുകയായിരുന്നു. 

സംഭവത്തിനു ശേഷം ഒളിവിലായിരുന്ന യുവാവിനെ കളമശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എറണാകുളം കുണ്ടന്നൂരുള്ള ലെ മെറെഡിയനില്‍ നിന്നാണ്   അറസ്റ്റ് ചെയ്തത്. കളമശ്ശേരി പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിബിന്‍ ദാസ്, സീനിയര്‍ സി. പി. ഒ ശ്രീജിത്ത്, സി. പി. ഒ ഷിബു, ആദര്‍ശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Latest News