രാമക്ഷേത്രത്തിന് കൂറ്റന്‍ പൂട്ടും താക്കോലും നിര്‍മിച്ച് ശര്‍മയും രുക്മിണിയും

അലിഗഡ്- അയോധ്യയില്‍ രാമക്ഷേത്രത്തിന് കൂറ്റന്‍ പൂട്ടും താക്കോലും. നാനൂറ് കിലോഗ്രാം ഭാരമാണ് പൂട്ടിനും താക്കോലുമുള്ളത്. 

യു പിയിലെ മുതിര്‍ന്ന കരകൗശലത്തൊഴിലാളിയും പൂട്ട് നിര്‍മാണ വിദഗ്ധനുമായ സത്യപ്രകാശ് ശര്‍മയാണ് കൂറ്റന്‍ താഴിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പൂട്ടും താക്കോലും ഉടന്‍  ക്ഷേത്ര കമ്മിറ്റിക്ക് കൈമാറും. 

അലിഗഡ് സ്വദേശിയാണ് ശര്‍മ. പൂട്ടും താ്‌ക്കോലും നിര്‍മിക്കാന്‍ ശര്‍മയോടൊപ്പം ഭാര്യ രുക്മിണിയുമുണ്ടായിരുന്നു. ഇവരുടെ പൂട്ടിന് 10 അടി ഉയരവും 4.5 അടി വീതിയും 9.5 ഇഞ്ച് കനവുമാണുള്ളത്. താക്കോലിന് നാലടിയാണ് നീളം. കഴിഞ്ഞ അലിഗഡ് എക്‌സിബിഷനില്‍ പൂട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഏകദേശം രണ്ടു ലക്ഷം രൂപയാണ് പൂട്ടിനും താക്കോലിനുമായി വേണ്ടി വന്നത്. 

നേരത്തെ ആറടി നീളവും മൂന്നടി വീതിയുമുള്ള പൂട്ട് ശര്‍മ നിര്‍മിച്ചിരുന്നു. ജോലിയോടുള്ള സ്‌നേഹമാണ് ഇത്തരത്തിലുള്ള പൂട്ട് നിര്‍മിക്കാന്‍ കാരണം. കൈകള്‍ കൊണ്ട് താഴ് നിര്‍മിക്കുന്നതില്‍ പ്രഗത്ഭരാണ് ശര്‍മയുടെ കുടുംബം.

ഭീമന്‍ പൂട്ട് ഏതു വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് രാമ ജന്മഭൂമി തീര്‍ത്ത ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.

Latest News