Sorry, you need to enable JavaScript to visit this website.

സൗദിയിൽ മൊബൈൽ ഫോൺ ചാർജറുകൾ ടൈപ് സി മാത്രം; നടപ്പാകുന്നത് 2025ൽ

റിയാദ്- സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കും മൊബൈൽഫോണുകൾക്കും ചാർജ് ചെയ്യാനുള്ള യുഎസ്ബി കാബിളുകൾ ടൈപ് സി മാത്രമായി ചുരുക്കുമെന്ന് സാസോ (സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ)യും സൗദി ടെലികോം അതോറിറ്റിയും അറിയിച്ചു. മറ്റെല്ലാ കാബിളുകളും ചാർജറുകളും വിപണിയിൽ നിന്ന് പിൻവലിക്കും. 2025 മുതൽ പദ്ധതി നടപ്പാക്കുമെന്നും ഇത് സംബന്ധിച്ച് നിർമാതാക്കൾക്കും വിതരണക്കാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ഇരുവിഭാഗവും അറിയിച്ചു.
പദ്ധതി രണ്ടുഘട്ടമായാണ് നടപ്പാക്കുക. ആദ്യഘട്ടം 2025 ജനുവരിയിൽ ആരംഭിക്കും. മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, ഡിജിറ്റൽ ക്യാമറ, ഇ റീഡർ, പോർട്ടബിൾ വീഡിയോ ഗെയിം കൺസോൾ, ഹെഡ്‌ഫോൺ, ഇയർഫോൺ, ആംപ്ലിഫയർ, കീബോർഡ്, കമ്പ്യൂട്ടർ മൗസ്, പോർട്ടബിൾ നാവിഗേഷൻ സിസ്റ്റം, പോർട്ടബിൾ സ്പീക്കർ, റൂട്ടർ എന്നിവയുടെയെല്ലാം റീ ചാർജുകൾ ഈ ഘട്ടത്തിൽ ടൈപ്പ് ത്രീ ആയി മാറ്റണം. ലാപ്‌ടോപ് ചാർജറുകൾ ലക്ഷ്യമിട്ടാണ് ഏപ്രിൽ 2026ൽ തുടങ്ങുന്ന രണ്ടാം ഘട്ടം. ഏതു ചാർജറിന്റെയും യുഎസ്ബി പിഡി ഫാസ്റ്റ് ചാർജിംഗ് പ്രൊട്ടോകോളും യുഎസ്ബിയും ചാർജിംഗ് സംവിധാനത്തെ സപ്പോർട്ട് ചെയ്യണം. ഇവയെല്ലാം സാസോയുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം. 
ഇ- മാലിന്യത്തിന്റെ അളവ് കുറക്കുക, പാരിസ്ഥിതിക സുസ്ഥിരത തത്വങ്ങളെ പിന്തുണക്കുക, ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, ഉൽപന്നങ്ങളുടെ നിലവാരം ഉയർത്തുക, അധിക ചെലവ് കുറക്കുകയെന്നിവയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
മൊബൈൽ ഫോണുകൾക്കും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കുമുള്ള ചാർജറുകളുടെയും ചാർജിംഗ് കേബിളുകളുടെയും ആഭ്യന്തര ഉപഭോഗം പ്രതിവർഷം 22 ലക്ഷം യൂണിറ്റായി കുറയ്ക്കുന്നതിന് ഈ തീരുമാനം സഹായിക്കും. ഉപഭോക്താക്കൾക്ക് 170 മില്യൻ റിയാലിലധികം ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നതോടൊപ്പം 15 ടൺ ഇ മാലിന്യം കുറക്കാനും വഴിയൊരുക്കും. നലവിൽ വിപണിയിൽ പലതരം ശ്രേണിയിൽ പെട്ട ചാർജറുകളും കേബിളുകളുമാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാർജർ വരുന്നതോടെ എല്ലാ ഉപകരണങ്ങൾക്കും അവ ഉപയോഗിക്കാനാകും. ഇത് ഇ മാലിന്യങ്ങൾ കുറക്കുന്നതോടൊപ്പം ഉപയോക്താക്കൾക്ക് ആശ്വാസവുമായിരിക്കും.

Latest News