Sorry, you need to enable JavaScript to visit this website.

ലോക്‌സഭ സെക്രട്ടേറിയറ്റ് ഫാസിസ്റ്റ് ശക്തികളുടെ കൈയിലെ കരുവാകരുതെന്ന് വി.എം സുധീരൻ

തിരുവനന്തപുരം - ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യാവുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയതായി മുതിർന്ന കോൺഗ്രസ് നേതാവും കേരള മുൻ സ്പീക്കറുമായ വി.എം സുധീരൻ. സൂറത്ത് കോടതി വിധിക്ക് തൊട്ടുപിന്നാലെ തന്നെ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് അമിതാവേശവും അത്യുത്സാഹവും പ്രകടിപ്പിച്ച ലോക്‌സഭാ സെക്രട്ടേറിയറ്റ് സുപ്രീംകോടതി വിധി വന്നതിനുശേഷവും രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം കൈയോടെ പുറപ്പെടുവിക്കുന്നതിൽ വൈമുഖ്യം കാണിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
 ഇക്കാര്യം സംബന്ധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ കത്ത് നേരിട്ട് സ്വീകരിക്കുന്നതിന് വൈമുഖ്യം കാണിച്ച ലോക്‌സഭാ സ്പീക്കറുടെയും സെക്രട്ടറി ജനറലിന്റെയും നടപടി എന്തോ കള്ളക്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന സൂചനയാണ് നൽകുന്നത്.
രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്നും പുറത്താക്കുന്നതിൽ കാണിച്ച അതിവേഗത്തിലുള്ള നടപടി എന്തുകൊണ്ട് തിരിച്ചെടുക്കുന്നതിൽ കാണിക്കുന്നില്ലെന്ന ചോദ്യത്തിന് ലോക്‌സഭാ സെക്രട്ടറിയറ്റ് മറുപടി പറയാൻ ബാധ്യസ്ഥരാണ്. രാഹുൽ ഗാന്ധിക്ക് എതിരെയുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈയിലെ കരുവാകുന്ന അവസ്ഥ ലോക്‌സഭാ സെക്രട്ടേറിയറ്റിന് തീരാകളങ്കമാകും വരുത്തി വെക്കുക. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ഉടനടി പുനസ്ഥാപിച്ചേ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News