റിയാദ്- പഴയ മീറ്ററുകൾക്കു പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിന് കരാർ നൽകിയതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. സൗദി കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. ആദ്യ ഘട്ടമായി മൂന്നു വർഷത്തിനുള്ളിൽ 25 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. രണ്ടു മാസത്തിനുള്ളിൽ കമ്പനി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു തുടങ്ങും. അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ മീറ്ററുകളും മാറ്റി പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും.
സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വൈദ്യുതി വിതരണ ശൃംഖലകളുടെ വിശ്വാസം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത്. ഗാർഹിക, വാണിജ്യ, വ്യവസായ ഉപയോക്താക്കളുടെ എല്ലാം മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു.