ചെന്നൈ- മനുഷ്യന്റെ ആന്തരിക അവയവങ്ങളുടേതെന്ന് കരുതുന്ന ഭാഗങ്ങളുമായി മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തേനിക്ക് സമീപം ഉത്തമപാളയത്ത് വെച്ചാണ് സംഘം പിടിയിലായത്. ഇവർക്ക് അവയവങ്ങൾ കൈമാറിയത് പത്തനംതിട്ട സ്വദേശിയേയും പോലീസ് പിടികൂടി. പിടിയിലായ മൂന്ന് പേർ തമിഴ്നാട് സ്വദേശികളാണ്.
ഉത്തമപാളയത്തു വെച്ച് സംശയാസ്പദമായ സാഹചര്യത്തിലാണ് വാഹന പിടികൂടിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വാഹനത്തിലെ ഒരു പെട്ടിയിൽ ഹൃദയം, കരൾ എന്നിവയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിങ്, മുരുകൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് അവയവങ്ങൾ കൈമാറിയ ചെല്ലപ്പനെ പത്തനംതിട്ട പുളക്കീഴ് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
പൂജയ്ക്കു ശേഷമെത്തിച്ച മനുഷ്യാവയവങ്ങളാണെന്നും വീട്ടിൽ ഇതു കൊണ്ടുവച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞാണ് പത്തനംതിട്ട സ്വദേശി ഇതു കൈമാറിയതെന്നു സംഘം സമ്മതിച്ചതായി പോലീസ് പറയുന്നു. പെട്ടി വണ്ടിപ്പെരിയാറിൽ വെച്ചാണ് കൈമാറിയത്. മാംസ ഭാഗങ്ങൾ മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃഗങ്ങളുടേതാണോ എന്നു കണ്ടെത്താൻ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നാല് പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.