Sorry, you need to enable JavaScript to visit this website.

ഭീകരർ ആഴക്കടലിൽ പരിശീലനം നേടി; പടക്കപ്പലുകൾക്ക് ജാഗ്രതാ നിർദേശം 

ന്യൂദൽഹി- മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് ആഴക്കടലിൽ നാവിക സേനയുടെ പടക്കപ്പലുകൾ ആക്രമിക്കാൻ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പദ്ധതി തയാറാക്കിയതായി ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിവരങ്ങൾ ഗൗരവത്തിലെടുത്ത നാവികസേന തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. 
പാക്കിസ്ഥാനിലെ ബഹവൽപൂരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് ആഴക്കടൽ മുങ്ങലിൽ പരിശീലനം നൽകിയിട്ടുണ്ടെന്നാണ്  വിവധ സുരക്ഷാ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ ഏകോപിപ്പിക്കുന്ന മൾട്ടി ഏജൻസി സെന്റർ കരുതുന്നത്. നാവിക സേനയുടെ തന്ത്രപ്രധാന ആസ്തികൾ ഇവർ ലക്ഷ്യമിടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
തന്ത്രപ്രധാനമെന്ന് പൊതുവിൽ പറഞ്ഞതാണോ നേവിയുടെ പടക്കപ്പലുകളാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ളതാണ് ഇന്ത്യൻ നേവിയുടെ അന്തർവാഹിനികൾ. ഇവക്കു പുറമെ റഷ്യൻ നിർമിത ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് ചക്രയും വിശാഖപട്ടണം നാവിക താവളത്തിലാണ്. 
നാവിക കപ്പലുകൾക്ക് തന്നെയാണ് ഭീഷണിയെന്നും അതുകൊണ്ട് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
ആഴക്കടൽ ഡൈവേഴ്‌സിനെയടക്കം കണ്ടെത്താൻ കഴിയുന്ന സെൻസറുകളും മറ്റും സ്ഥാപിച്ച ഇന്ത്യയുടെ നാവിക താവളങ്ങളിൽ പല തലങ്ങളിലുള്ള സുരക്ഷാ സംവിധാനങ്ങളുണ്ട്. സുപ്രധാന യുദ്ധക്കപ്പലുകൾ ഏതു രാജ്യത്തിന്റേതായാലും തുറമുഖത്തോ ആഴക്കടലിലോ നങ്കൂരമിട്ടാലും ഭീഷണിയുടെ നിഴലിലായിരിക്കും. 
2000 ൽ യെമനിലെ ഏദൻ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്നതിനായി നങ്കൂരമിട്ട അമേരിക്കൻ പടക്കപ്പലായ യു.എസ്.എസ് കോളിനു നേരെ നടന്ന ആക്രമണത്തിൽ 17 യു.എസ് നാവികർ കൊല്ലപ്പെട്ടിരുന്നു. അൽഖാഇദ ഭീകരരാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച ബോട്ട് പടക്കപ്പലിലേക്ക് ഇടിച്ചുകയറ്റിയിരുന്നത്.    

Latest News