റിയാദ് - മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമായ ആറു രോഗികൾക്ക് പുതുജീവൻ നൽകി. മക്ക അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലും ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് ബന്ധുക്കളുടെ സമ്മതം നേടിയെടുക്കുന്നതിൽ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സെന്റർ സംഘം വിജയിക്കുകയായിരുന്നു. മസ്തിഷ്‌ക മരണം നിർണയിക്കുന്നതിനുള്ള അംഗീകൃത ദേശീയ പ്രോട്ടോകോൾ അനുസരിച്ചാണ് രോഗികളുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ പ്രയോജനപ്പെടുത്തി ഗുരുതരമായ ഹൃദ്രോഗം ബാധിച്ച, 20 വയസ് പ്രായമുള്ള സൗദി യുവാവിൽ ഹൃദയവും 61 വയസ് പ്രായമുള്ള സൗദി പൗരനിൽ ശ്വാസകോശവും മാറ്റിവെച്ചു. 63 വയസ് പ്രായമുള്ള മറ്റൊരു സൗദി പൗരനിൽ കരൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി. 65 വയസ് വീതം പ്രായമുള്ള രണ്ടു സൗദി പൗരന്മാർക്ക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി. ഗുരുതരമായ കരൾ രോഗം ബാധിച്ച, 53 വയസ് പ്രായമുള്ള സൗദി വനിതക്ക് കരൾ മാറ്റിവെക്കൽ ഓപ്പറേഷനും വിജയകരമായി നടത്തി.
മെഡിക്കൽ ധാർമികതക്ക് അനുസൃതമായി, അവയവങ്ങൾ നീക്കം ചെയ്യുകയും മാറ്റിവെക്കുകയും ചെയ്യുന്ന പ്രക്രിയ റെക്കോർഡ് വേഗതയിൽ പൂർത്തിയായതായി സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു. മെഡിക്കൽ മുൻഗണനാ പ്രകാരം നീതിപൂർവമായാണ് അവയവമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ നീക്കം ചെയ്യുകയും മറ്റു രോഗികളിൽ മാറ്റിവെക്കുകയും ചെയ്യുന്നതിൽ പങ്കാളിത്തം വഹിച്ച ബന്ധപ്പെട്ട ആശുപത്രികളിലെ മെഡിക്കൽ സംഘങ്ങളും സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സംഘവും സഹകരിച്ചതിന്റെ ഫലമായാണ് ഈ വിജയം കൈവരിക്കാൻ സാധിച്ചതെന്നും ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.