Sorry, you need to enable JavaScript to visit this website.

യുവാവിനെ കൊണ്ട് കാലു പിടിപ്പിച്ച സംഭവത്തിൽ ഗുണ്ട ഡാനിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം- തുമ്പയിൽ യുവാവിനെ കൊണ്ട് കാല് പിടിപ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവിനെതിരെ ഒടുവിൽ പോലീസ് കേസെടുത്തു. വലിയതുറ സ്വദേശി കൊടും കുറ്റവാളി ഡാനിക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പ് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. 

 കരിമണലിൽ വച്ച് ഒരാഴ്ച മുമ്പാണ്  ഡാനി മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ട് കാല് പിടിപ്പിച്ചത്. കരിമണൽ ഭാഗത്തേക്ക് ഗുണ്ടാസംഘം വെങ്കിടേഷിനെ കൂട്ടികൊണ്ടുവന്നാണ് കാലുപിടിപ്പിക്കുന്ന ദൃശ്യം പ‍കർത്തിയത്. ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചിട്ടും യുവാവിനെ കണ്ടെത്താനോ സംഭവം അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല.

ഗുണ്ടാലിസ്റ്റിൽ ഉള്‍പ്പെട്ട ഡാനിയും വെങ്കിടേഷും സുഹൃത്തുക്കളായിരുന്നു. ഡാനിയുടെ ഭാര്യയുമായുള്ള വെങ്കിടേഷിന്‍റെ സൗഹൃദത്തിൽ സംശയിച്ച് കഴിഞ്ഞയാഴ്ച നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്നിൽ വച്ച് വെങ്കിടേഷിനെ മർദ്ദിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ കാണാൻ വെങ്കിടേഷ് എത്തിയപ്പോഴായിരുന്ന മ‍ർദ്ദനം. സംഭവമറിഞ്ഞ് വഞ്ചിയൂർ പോലിസ് സ്ഥലത്തെത്തിയെങ്കിലും ആരും പരാതി നൽകിയില്ലെന്നാണ് പോലീസ് പറഞ്ഞത്. ഇതിന് ശേഷമാണ് വെങ്കിടേഷിനെ വീണ്ടും വിളിച്ചുവരുത്തി കാലുപിടിപ്പിച്ചത്. മർദ്ദിച്ചതിന് വഞ്ചിയൂരും കാലുപിടിപ്പിച്ചതിന് തുമ്പയിലും കേസെടുത്തു. അതേസമയം കേസിലെ പ്രതി ഡാനി വിദേശത്തേക്ക് കടന്നുവെന്നാണ്  ലഭിക്കുന്ന വിവരം. 

Latest News