Sorry, you need to enable JavaScript to visit this website.

മലയാളി  യുവ ശാസ്ത്രജ്ഞയ്ക്ക് യു.കെയില്‍ 5 കോടിയുടെ ഗവേഷണ സ്‌കോളര്‍ഷിപ്പ്

ലണ്ടന്‍- മെയ്‌സര്‍ സാങ്കേതിക വിദ്യയുടെ വികസനത്തിന് യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് യുകെയില്‍ അര മില്യണ്‍ പൗണ്ടിന്റെ (ഏകദേശം അഞ്ചു കോടി രൂപ) ഗവേഷണ സ്‌കോളര്‍ഷിപ്പ്. നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ മാത്തമാറ്റിക്‌സ് ഫിസിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രഫസറായ പാല സ്വദേശി ഡോ. ജൂണ സത്യനാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹയായത്.
പാലാ സ്രാമ്പിക്കല്‍ തോമസ് - ഡെയ്‌സി ദമ്പതികളുടെ മകളാണ്. ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. യുകെയിലെ എന്‍ജിനീയറിങ് ആന്‍ഡ് ഫിസിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് (ഇ.പി.എസ്.ആര്‍.സി) മെയ്‌സര്‍ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍) വികസനത്തിനായി ഇത്രയും വലിയ തുക വ്യക്തിഗത സ്‌കോളര്‍ഷിപ്പായി അനുവദിച്ചത്. ലേസര്‍ സാങ്കേതികവിദ്യയ്ക്കു മുന്നേ ആരംഭിച്ചതാണ് മെയ്‌സര്‍. 1950ലായിരുന്നു ഇത്. എന്നാല്‍ വളരെ കുറച്ച് പുരോഗതിയേ ഈ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ പിന്നീട് സംഭവിച്ചുള്ളൂ. മെയ്‌സറുകളുടെ നിര്‍മാണത്തിനുള്ള ചെലവേറിയതും സങ്കീര്‍ണവുമായ സാഹചര്യങ്ങളാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് തടസമായത്.
വളരെ കുറഞ്ഞ താപനിലയിലും ശക്തിയേറിയ കാന്തികവലയത്തിലും വാക്വം കണ്ടീഷനിലും മാത്രം പ്രവര്‍ത്തിക്കുന്ന മെയ്‌സര്‍ ഡിവൈസുകള്‍ വളരെ ചുരുങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്നതായിരുന്നു ഇതിന്റെ പരിമിതി. എന്നാല്‍ കഴിഞ്ഞ എട്ടുവര്‍ഷത്തെ ഗവേഷണഫലമായി ഡോ. ജൂണ സത്യനും സഹപ്രവര്‍ത്തകരും വികസിപ്പിച്ചെടുത്തത് സാധാരണ മുറിക്കുള്ളിലെ താപനിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെയ്‌സര്‍ ഡിവൈസാണ്. ഇതില്‍ വിജയം വരിച്ച ജൂണയ്ക്ക് ഇതിനുള്ള ഗവേഷണങ്ങളുടെ പുരോഗതിക്കായാണ് റിസര്‍ച്ച് കൗണ്‍സില്‍ ഇത്രയും വലിയ തുക ഗ്രാന്റായി അനുവദിച്ചിരിക്കുന്നത്. ഇവര്‍ വികസിപ്പിച്ച ഉപകരണം ചെറുതാക്കി കൂടുതല്‍ മെച്ചപ്പെടുത്തുകയും വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നതിനാണ് സ്‌കോളര്‍ഷിപ്പ്.
പാലാ അല്‍ഫോന്‍സാ കോളജില്‍നിന്നും ഫിസിക്‌സില്‍ ബിരുദവും സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജൂണ ഓസ്‌ട്രേലിയയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയാണ് ലണ്ടനിലെത്തിയത്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലായിരുന്നു മെയ്‌സര്‍ ഗവേഷണങ്ങളുടെ തുടക്കം. 2019ലാണ് നോര്‍ത്തംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ ലക്ചററായി എത്തിയത്. ഇവിടെയെത്തിയ ജൂണ ക്വാണ്ടം ആന്‍ഡ് മോളിക്കുളാര്‍ ഫോട്ടോണിക്‌സ് റിസര്‍ച്ചിനായി ഒരു സംഘം ഗവേഷകരെ സംഘടിപ്പിച്ചു. യുകെയില്‍ മെയ്‌സര്‍ റിസര്‍ച്ചിന് സാധ്യതയുള്ള മൂന്നാമത്തെ യൂണിവേഴ്‌സിറ്റിയായി നോര്‍ത്തബ്രിയയെ മാറ്റിയെടുത്തത് ഡോ. ജൂണയാണ്. ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്‍ എന്നിവയാണ് സമാനമായ ഗവേഷണ സാധ്യതയുള്ള മറ്റു രണ്ട് യൂണിവേഴ്‌സിറ്റികള്‍.ദൈനംദിന ജീവിത സാഹചര്യങ്ങളെ ഏറെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് മെയ്‌സര്‍ ടെക്‌നോളജിയെന്നാണ് ജൂണ പറയുന്നത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ മുതല്‍, എയര്‍പോര്‍ട്ട് സെക്യൂരിറ്റി വരെയുള്ള കാര്യങ്ങളില്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാകുമെന്നും അവര്‍ പറയുന്നു. ഗവേഷണത്തിനായി ഫണ്ട് ലഭിച്ചതില്‍ അഭിമാനിക്കുന്നതായും ചെലവു കുറഞ്ഞതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ മെയ്‌സര്‍ ഡിവൈസിന്റെ നിര്‍മാണമാണ് ലക്ഷ്യമെന്നും ജൂണ വ്യക്തമാക്കി.
ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ജൂണ മേയ് മാസം മുതല്‍ പ്രാദേശിക കൗണ്‍സിലറുമാണ്. ന്യൂകാസില്‍ ബ്ലേക് ലോ ഡിവിഷനില്‍ നിന്നാണ് ലേബര്‍ ടിക്കറ്റില്‍ മികച്ച വിജയം നേടി ജൂണ സത്യന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഭര്‍ത്താവ് ചാലക്കുടി സ്വദേശി സത്യന്‍ ഉണ്ണി റോയല്‍ മെയില്‍ ഉദ്യോഗസ്ഥനാണ്. ഫുട്‌ബോള്‍ പരിശീലകനായും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികളായ മിലന്‍ സത്യ, മിലിന്ദ് സത്യ എന്നിവരാണ് മക്കള്‍.

Latest News