Sorry, you need to enable JavaScript to visit this website.

മൂന്നാറിലെ നിർമാണ നിയന്ത്രണം; ഇടതുമുന്നണിക്ക് പുതിയ തലവേദന, വിശദീകരണവുമായി ജില്ലാ കലക്ടർ 

ഇടുക്കി- മൂന്നാർ മേഖലയിലെ 13 ഗ്രാമപഞ്ചായത്തുകളിൽ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട്  ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൊണ്ടുവന്ന വിലക്കിനെച്ചൊല്ലി വിവാദം. ഭൂപ്രശ്‌നങ്ങൾ കത്തി നിൽക്കുന്ന ജില്ലയിൽ കൊണ്ടു വന്ന അധിക നിയന്ത്രണം ഇടതുമുന്നണിക്ക് തലവേദനയായി. ഇതോടെ വിശദീകരണവുമായി ജില്ലാ കലക്ടർ ഷീബ ജോർജ് രംഗത്തെത്തി.  
ജില്ലയിൽ പുതുതായി യാതൊരുവിധ നിർമാണ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വയനാട് ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു പോലെ ഇടുക്കി ജില്ല ദുരന്തനിവാരണ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും ഉത്തരവ് പുറപ്പെടുവിച്ചത്. 
ജില്ലയിലെ ഭൂപ്രദേശങ്ങളെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ദുരന്തസാധ്യതയുടെ തീവ്രത അനുസരിച്ച് റെഡ്, ഓറഞ്ച് സോണുകളായി തിരിച്ചിട്ടുള്ളതാണ്. ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുള്ള മൂന്നാർ, വെള്ളത്തൂവൽ, പള്ളിവാസൽ, ദേവികുളം ചിന്നക്കനാൽ, ബൈസൺവാലി, ശാന്തൻപാറ, ഉടുമ്പഞ്ചോല, മാങ്കുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട എന്നീ 13 ഗ്രാമപഞ്ചായത്തുകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമാണ് നിയന്ത്രണം. ഈ പ്രദേശത്തെ റെഡ് സോണിൽപ്പെടുന്ന പ്രദേശങ്ങളിൽ ഒരു നില കെട്ടിടങ്ങൾ നിർമിക്കാം. മറ്റു സ്ഥലങ്ങളിൽ താമസ യോഗ്യമായ സ്ഥലങ്ങൾ ഇല്ലാത്തവർക്കും സർക്കാർ ധനസഹായത്തോടെ ഭവന നിർമാണം നടത്തുന്ന 'ലൈഫ്'  ഉൾപ്പെടെയുള്ള പദ്ധതികളിലെ ഗുണഭോക്താക്കൾക്കും ഉപകാരപ്രദമാകുന്നതിന് വേണ്ടിയാണ് ഈ പ്രദേശങ്ങളിലെ റെഡ് സോണിൽ പോലും നിർമാണാനുമതി നൽകിയിട്ടുള്ളത്. 13 ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ സ്ഥലങ്ങളിലും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മൂന്നു നിലകളിൽ അധികമുള്ള കെട്ടിടങ്ങൾക്ക് നിലവിൽ തന്നെ നിർമാണ നിരോധനം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.  പരമാവധി മൂന്ന് നിലകൾക്കുള്ള നിർമാണ അനുമതി മാത്രമേ ഇവിടെ നൽകൂ.
  പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും മേഖലയിലെ ജനങ്ങൾക്ക് പരമാവധി സഹായകരവുമായ രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ വിഷയത്തിലുള്ള ആക്ഷേപങ്ങൾ പരിശോധിക്കുന്നതിന് ജില്ലയിൽ രൂപീകരിക്കുന്ന ജില്ലാതല സമിതിയെ സമീപിക്കാം. ജില്ലയിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സംബന്ധിച്ച് പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം സ്വരൂപിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് തുടർനടപടികൾ സ്വീകരിക്കുകയെന്നും കലക്ടർ അറിയിച്ചു.

Latest News