കൽപ്പറ്റ - യുവാവിനെയും യുവതിയെയും ഒരേ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ നിരവിൽപ്പുഴ കീച്ചേരി കോളനിയിലാണ് സംഭവം. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകൻ മണിക്കുട്ടൻ നെ(22)യും തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകൾ വിനീത(22)യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം ജീർണ്ണിച്ച സ്ഥിതിയിലായിരുന്നു. പാതിരിമന്ദത്ത് താമസിക്കുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് പറയുന്നത്. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാൽ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വിനീത ഗർഭിണിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.






