ന്യൂദൽഹി- തങ്ങൾ പറയുന്നത് ആരും വിശ്വസിച്ചില്ലെന്നും ദൈവമാണ് ഒടുവിൽ വീഡിയോ വൈറലാക്കിയതെന്നും മണിപ്പൂരിൽ ആൾക്കൂട്ടം വസ്ത്രമുരിഞ്ഞ് നടത്തിച്ച സ്ത്രീയുടെ ഭർത്താവായ കാർഗിൽ വിമുക്തഭടൻ പറഞ്ഞു. മണിപ്പൂരിൽ
അക്രമത്തിന്റെ രണ്ടാം ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് രണ്ട് കുക്കി-സോമി സ്ത്രീകളെയും ജനക്കൂട്ടം ലക്ഷ്യമിട്ടത്. എന്നാൽ ലജ്ജാകരമായ ലൈംഗികാതിക്രമം പകർത്തിയ വീഡിയോ ജൂലൈ 19 ന് മാത്രമാണ് പുറത്തുവന്നത്. ഇത് ദേശവ്യാപകമായ രോഷത്തിനു കാരണമാവുകയും പാർലമെന്റിൽ അനുരണനമുണ്ടാകുകയും ചെയ്തു. ദൈവം തന്നെയായിരിക്കണം ലൈംഗിക അതിക്രമത്തിന്റെ വീഡിയോ വൈറലാക്കിയതും സത്യം പുറത്തുവരുമെന്ന് ഉറപ്പാക്കിയതും- 65 കാരനായ കാർഗിൽ യുദ്ധ സേനാനി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
മെയ് നാലിന് നടന്ന സംഭവത്തില് മെയ് 18 ന് സൈകുൽ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ ഫയൽ ചെയ്തുവെങ്കിലും വീഡിയോ വൈറലാകുന്നതുവരെ പോലീസിൽ നിന്നോ സർക്കാരിൽ നിന്നോ ആരും തങ്ങളെ വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നടപടികൾ വളരെ നേരത്തെ എടുക്കേണ്ടതായിരുന്നു, എന്നാൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ആരും ഞങ്ങളെ വിശ്വസിച്ചില്ല-അദ്ദേഹം കൂട്ടിച്ചേർത്തു.