ഷംസീറിന്റെ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് എന്ത്? എന്‍.എസ്.എസ്

കോട്ടയം - നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയണമെന്ന് എന്‍.എസ്.എസ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് എന്‍.എസ്.എസ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞത്.

ഷംസീറിന്റെ വിശദീകരണം ഉരുണ്ടു കളിയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ആരോപിച്ചു. എം.വി ഗോവിന്ദന്റേത് പാര്‍ട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികള്‍ കാണുന്നുള്ളൂ.വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സര്‍ക്കാര്‍ നിലപാടും ഇതേ രീതിയില്‍ എങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും എന്‍.എസ്.എസ് വ്യക്തമാക്കുന്നു.

''ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ ഷംസീറിന്റെ തെറ്റായ പരാമര്‍ശങ്ങള്‍ക്കെതിരെ എന്‍.എസ്.എസ് പ്രതികരിച്ചിരുന്നു. നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. വിശ്വാസികളുടെ വികാരം പ്രണപ്പെടുത്തുംവിധം നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്ത പക്ഷം സംസ്ഥാന ഗവണ്‍മെന്റ് സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം എന്ന മൂന്ന് ആവശ്യങ്ങളാണ് എന്‍ എസ് എസ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഈ വിഷത്തില്‍ ഷംസീര്‍ മാപ്പ് പറയാനും തിരുത്തിപ്പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തേണ്ട ഒരു കാര്യവും ഇതിലില്ല, ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ് എന്ന പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയില്‍നിന്ന് ഉണ്ടായത്. പാര്‍ട്ടിസെക്രട്ടറിയുടെ അഭിപ്രായമായേ ഇതിനെ വിശ്വാസികള്‍ കാണുന്നുള്ളു''

പ്രസ്തുത വിഷയത്തില്‍ സ്പീക്കറുടെ വിശദീകരണവും വെറും ഉരുണ്ടുകളി മാത്രമായിരുന്നു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല. ഇനിയും അറിയേണ്ടത് ഇക്കാര്യത്തില്‍ ഗവണ്‍മെന്റിന്റെ നിലപാടെന്താണ് എന്നതാണ്. സര്‍ക്കാര്‍ നിലപാടും ഇതേ രീതിയിലാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടതായിവരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

 

 

Latest News