സൗദിയില്‍ വൈദ്യുതി ബില്‍ വര്‍ധനവില്‍ ഷോക്കടിക്കാതിരിക്കാന്‍ വഴിയുണ്ട്

റിയാദ്- ഓരോ മാസവും നിശ്ചിത തുക അടച്ച് വൈദ്യുതി ബില്‍ വര്‍ധനയുടെ ആഘാതം കുറക്കാനുള്ള പദ്ധതിയുമായി സൗദി ഇലക്ട്രിസിറ്റി കമ്പനി. സേവനത്തില്‍ വരി ചേരുന്നതിനു തൊട്ടു മുമ്പുള്ള 12 മാസത്തെ ശരാശരി വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഉപയോക്താവിനുമുള്ള സ്ഥിരം ബില്‍ നിശ്ചയിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴികെ, ഗാര്‍ഹിക, വാണിജ്യ, കാര്‍ഷിക, വ്യവസായ ഉപഭോക്താക്കള്‍ക്കെല്ലാം ഈ സേവനം പ്രയോജനപ്പെടുത്താം.
വേനല്‍ക്കാലത്ത് അടക്കം ചില മാസങ്ങളില്‍ ബില്‍ തുകയിലുണ്ടാകുന്ന വര്‍ധന മുന്നില്‍ കണ്ട് വൈദ്യുതി സേവനത്തിന് നിശ്ചിത ബജറ്റ് നീക്കിവെക്കുന്നതിന് ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. സ്ഥിര ബില്‍ സേവനത്തില്‍ വരി ചേരുന്നവരുടെ മീറ്റര്‍ റീഡിംഗുകള്‍ ഓരോ മാസവും എടുത്ത് ബില്‍ ഇഷ്യു ചെയ്യും. ഈ ബില്ലുകളില്‍ യഥാര്‍ഥ ഉപഭോഗവും അടക്കേണ്ട തുകയും രേഖപ്പെടുത്തും. ഓരോ വര്‍ഷത്തിന്റെയും അവസാനത്തില്‍ ആകെ വൈദ്യുതി ഉപഭോഗം പരിശോധിച്ച് സ്ഥിര ബില്‍ ആയി അടച്ച സംഖ്യയില്‍ കൂടുതലോ കുറവോ ഉള്ള തുക കണക്കാക്കും.
രണ്ടാമത്തെ വര്‍ഷവും സേവനം പ്രയോജനപ്പെടുത്താന്‍ ഉപയോക്താവ് ആഗ്രഹിക്കുന്ന പക്ഷം യഥാര്‍ഥ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ശരാശരി തോത് കണക്കാക്കി സ്ഥിര ബില്‍ തുക നിശ്ചയിക്കും. സേവനം തുടരാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ബാക്കി തുകയുണ്ടെങ്കില്‍ തിരികെ ലഭിക്കും. 
സ്ഥിര ബില്‍ സേവനത്തില്‍ ചേരുന്നവര്‍ ഓരോ മാസവും കൃത്യസമയത്ത് ബില്‍ അടച്ചിരിക്കണം.  തുടര്‍ച്ചയായി രണ്ടു മാസം ബില്‍ അടക്കാത്ത പക്ഷം ഉപയോക്താവിനെ സേവനത്തില്‍ നിന്ന് പുറത്താക്കും. സ്ഥിര ബില്‍ കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. നിര്‍ത്തലാക്കാന്‍ ഉപഭോക്താവ് ആവശ്യപ്പെടുന്നില്ലെങ്കില്‍ സ്വമേധയാ പുതുക്കപ്പെടും.
2018 ജനുവരി മുതല്‍ വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം പരാതികളാണ് ഉപഭോക്താക്കളില്‍നിന്ന് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. ംംം.ലരൃമ.ഴീ്.മെ എന്ന വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ നല്‍കാം.

Latest News