24 മണിക്കൂറിലധികമായി രാജ്യം നടുങ്ങാത്ത ഒരു ഹേറ്റ് ക്രൈം നടന്നിട്ട്.
ഒരു ഹിന്ദുത്വ ഭീകരവാദി മൂന്ന് മുസ്ലീങ്ങളേയും ട്രൈബൽ വിഭാഗത്തിൽ പെട്ട ഓഫീസറേയും ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ വെടിവെച്ച് കൊന്നത് നമ്മുടെ മുഖ്യധാര മീഡിയയും സോഷ്യൽ മീഡിയയും എല്ലാം അറിഞ്ഞിട്ടുണ്ട്. പക്ഷേ അതിലൊരു നടുക്കവും ഇല്ല.
കൊലപാതകം നടത്തിയത് ഒരു മുസ്ലീം നാമധാരിയായിരുന്നെങ്കിൽ ഇപ്പോഴെന്റെ നാട്ടിലെ പള്ളിയിലെ മുക്രിവരെ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടി വന്നേനെ.
മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനടുത്ത് വച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ സീനിയർ ഓഫീസർ എ.എസ്.ഐ ടിക്കാറാം മീണയെ ബി ഫൈവ് എന്ന എസി കമ്പാർട്ട്മെന്റിൽ വെടിവെച്ച് കൊന്നശേഷം അതേ കമ്പാർട്ട്മെന്റിലെ അബ്ദുൾ കാദർഭായ് ഭാൻപൂർവാലയെ ചേതൻ സിങ്ങ് എന്ന യൂണിഫോം ധരിച്ച ആർ.പി.എഫ് കോൺസ്റ്റബ്ൾ വെടിവെച്ചു. തുടർന്ന് നാല് കമ്പാർട്ട്മെന്റുകൾ ക്രോസ് ചെയ്ത് ചേതൻ സിങ്ങ് നടന്നു. ആരെയും വെടിവെച്ചില്ല. പാൻട്രി കാറിലെത്തിയപ്പോൾ സദർ മുഹമ്മദ് ഹുസൈൻ എന്നയാളെ വെടിവെച്ചു. തുടർന്നും രണ്ട് കോച്ചുകൾ കൂടി ചേതൻ സിങ്ങ് നടന്നു. എസ്.സിക്സ് കംപാർട്ട്മെന്റിലെത്തിയപ്പോൾ അസ്ഗർ അബ്ബാസ് ഷേഖിനെ കണ്ടു. വെടിവെച്ചു. കൊന്നു.
എന്തായിരുന്നു അബ്ദുൾ കാദർഭായ്ക്കും സദർ മുഹമ്മദിനും അസ്ഗർ അബ്ബാസിനും ഉണ്ടായിരുന്നത്? മുസ്ലീമാണ് എന്ന് തിരിച്ചറിയുന്ന താടി.
അസ്ഗറിന്റെ ചോരയിൽ മുങ്ങിയ മൃതദേഹത്തിനരികിൽ നിന്ന് ചേതൻ സിങ്ങ് പറയുന്നത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 'അവരൊക്കെ പാകിസ്താനിൽ നിന്നാണ് എല്ലാകാര്യവും ചെയ്യുന്നത് എന്നാണ് ഇന്നാട്ടിലെ മാധ്യമങ്ങളിൽ നിന്ന് മനസിലാക്കേണ്ടത്. അവരുടെ (മുസ്ലീങ്ങളുടെ) നേതാക്കൾക്ക് എല്ലാമറിയാം. അവർ പാകിസ്താനിലാണുള്ളത്. നിങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ, വോട്ട് ചെയ്യണമെങ്കിൽ യോഗിക്കോ മോഡിക്കോ വോട്ട് ചെയ്യൂ. അല്ലെങ്കിൽ താക്കറേയ്ക്ക്''.
ഇത്രയും ക്ലാരിറ്റിയോടെ സംഘപരിവാർ രാഷ്ട്രീയം പറയുന്നയാൾക്ക് മാനസിക രോഗമാണ് എന്നാണ് മീഡിയയും പോലീസും പറയുന്നത്.






