Sorry, you need to enable JavaScript to visit this website.

തൃപ്രയാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍

തൃശൂര്‍  -  തൃപ്രയാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. എം.വി.ഐ സി.എസ് ജോര്‍ജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാന്‍ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അയ്യായിരം രൂപയാണ് ജോര്‍ജിനായി അഷ്‌റഫ് എന്നയാള്‍ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ വിലാസം മാറ്റാന്‍ കഴിയില്ലെന്നും പകരം പുതിയ ലൈസന്‍സ് എടുക്കണമെന്നും എം.വി.ഐ നിര്‍ദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.  തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ അയ്യായിരം രൂപ എത്തിച്ചാല്‍ ലൈസന്‍സ് നല്‍കാമെന്നായിരുന്നു വാഗ്ദാനം.

തിങ്കളാഴ്ച തൃപ്രയാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എം.വി.ഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. ആളുകള്‍ നോക്കിനില്‍ക്കെ തന്നെ ഏജന്റ് പണം വാങ്ങിയത് ജോര്‍ജിന് വേണ്ടിയാണെന്ന് മൊഴി നല്‍കി. ഇതോടെ എം.വി.ഐയെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ച് പരാതി എഴുതി നല്‍കി. ഏരിയങ്കാവില്‍ എം.വി.ഐ ജോര്‍ജിന്റെ വീട്ടിലും വിജിലന്‍സിന്റെ പരിശോധന നടത്തി.

Latest News