സഹകരണ മേഖലയിലെ ആധുനിക റൈസ് മിൽ കോട്ടയത്ത് സമീപ ഭാവിയിൽ യാഥാർഥ്യമാവും. കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിംഗ് ആന്റ് മാർക്കറ്റിംഗ് സഹകരണ സംഘം (കാപ്‌കോസ്) ഓഹരി മൂലധന സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ചുകൊണ്ട് മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം അറിയിച്ചത്. സഹകരണ വകുപ്പിന്റെ പദ്ധതി നടപ്പാക്കുമ്പോൾ പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ നിന്ന് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് വിതരണം ചെയ്യുന്ന സംവിധാനമാണ് യാഥാർഥ്യമാവുകയെന്ന് മന്ത്രി പറഞ്ഞു.
കടുത്തുരുത്തി റീജനൽ സർവീസ് സഹകരണ ബാങ്കിന്റെ ഓഹരി ബാങ്ക് പ്രസിഡന്റ് കെ. ജയകൃഷ്ണനിൽ നിന്ന് സ്വീകരിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കാപ്‌കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ അധ്യക്ഷനായി.
കിടങ്ങൂർ പഞ്ചായത്തിൽ കാപ്‌കോസ് വാങ്ങിയ 10 ഏക്കർ ഭൂമിയിലാണ് നെല്ല് സംഭരണത്തിനായി ഗോഡൗണും മൂല്യവർധിത ഉൽപന്ന നിർമാണത്തിന് ആധുനിക മില്ലും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുക. ഇതു പൂർത്തിയാകുന്നതോടെ നെല്ലു സംസ്‌കരണത്തിന്റെ 10 ശതമാനമെങ്കിലും സർക്കാർ-സഹകരണ മേഖലയുടെ കൈയിലെത്തും. ഇപ്പോഴിത് 2.75 ശതമാനമാണ്. നെൽകർഷകരുടെ സംഭരണ-വിപണന പ്രശ്‌നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച കാപ്‌കോസ് 86 കോടി രൂപയുടെ പദ്ധതിയാണ് കിടങ്ങൂരിൽ സാധ്യമാക്കുന്നത്. ഇതിൽ 30 കോടി രൂപ ഓഹരി മൂലധനത്തിലൂടെയും ബാക്കി തുക സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സഹായത്തോടെയുമാണ് സമാഹരിക്കുക.