ജയ്പൂർ- രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഇഷ്ടിക ചൂളയിൽ കൗമാരപ്രായക്കാരായ രണ്ട് സഹോദരിമാരെ പിതാവിന്റെ രണ്ട് സഹപ്രവർത്തകർ പീഡിപ്പിച്ച് ഗർഭിണിയാക്കി. രണ്ട് പെൺകുട്ടികളും ഗർഭിണികളാണെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടികളുടെ പിതാവ് എൻഇബി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 15ഉം 13ഉം വയസ്സുള്ള തന്റെ പെൺമക്കളെ സപ്പിയും സുബാനും ചേർന്ന് ബലാത്സംഗം ചെയ്തതായാണ് പരാതിയിൽ പറയുന്നത്. മൂത്ത പെൺകുട്ടി വയറുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതാപിതാക്കൾ പെൺകുട്ടിയെ ഡോക്ടറെ കാണിച്ചതിനുശേഷമാണ് ഏഴര മാസം ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ സപ്പിയും സുബാനും ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു. അവർ അനുജത്തിയെയും ബലാത്സംഗം ചെയ്തതായി പെൺകുട്ടി വെളിപ്പെടുത്തി. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികൾ പറഞ്ഞു.
വെള്ളിയാഴ്ച എൻഇബി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പെൺകുട്ടികളുടെ വൈദ്യപരിശോധന നടത്തുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് ആനന്ദ് ശർമ്മ പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ രണ്ട് പെൺകുട്ടികളും ഗർഭിണികളാണെന്ന് സ്ഥിരീകരിച്ചു. ഇളയ പെൺകുട്ടി രണ്ടര മാസം ഗർഭിണിയാണെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.ഇരകളുടെ പിതാവ് ജോലി ചെയ്യുന്ന ഇഷ്ടിക ചൂളയ്ക്ക് സമീപമാണ് കുടുംബം താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.