Sorry, you need to enable JavaScript to visit this website.

ചാന്ദിനിയെ കൊലപ്പെടുത്തിയത് കുട്ടിയെ തട്ടിക്കൊണ്ടുപോയ അസഫാക്ക് ആലം തന്നെയെന്ന് തെളിഞ്ഞു

കൊച്ചി- ആലുവയില്‍ ആറു വയസ്സുകാരിയായ ബീഹാറി പെണ്‍കുട്ടി ചാന്ദിനിയെ  തട്ടിക്കൊണ്ടു പോയി കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചത് കേസില്‍ പിടിയിലായ അസം സ്വദേശിയായ അസഫാക്ക് ആലം തന്നെയാണെന്ന് തെളിഞ്ഞു. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന ഇയാളുടെ മൊഴി കളവാണെന്നും അന്വേഷണത്തില്‍ ബോധ്യമായി. ചാന്ദിനിയുടെ മൃതദേഹം ഇന്ന് രാവിലെ ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തില്‍ ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.  ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ രണ്ട് ദിവസം മുമ്പ് താമസിക്കാനെത്തിയതാണ് അസം സ്വദേശിയായ  അസഫാക്ക് ആലം.  
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിക്കൊപ്പം പെണ്‍കുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ കെ എസ് ആര്‍ ടി ബസില്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.  കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടയിലാണ് കുട്ടിയുടെ മൃതേദേഹം ആലുവ മാര്‍ക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. അഞ്ചുവര്‍ഷമായി ആലുവയിലെ തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെണ്‍കുട്ടിയാണ് ചാന്ദിനി.

 

Latest News