Sorry, you need to enable JavaScript to visit this website.

കോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി  സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു

കൊല്ലം- കോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ഹോട്ടലില്‍ വന്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് കുത്തേല്‍ക്കുകയും മറ്റ് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.  സംഭവം നടന്നത് കൊല്ലത്ത് മാമ്മൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ്.
സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍, മുഹമ്മദ് അസര്‍, തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പ്രിന്‍സ് എന്നിവര്‍ക്ക് കുത്തേറ്റു.  ഇവരെക്കൂടാതെ തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിന്‍സിന്റെ മാതൃ സഹോദരന്‍ റോബിന്‍സണ്‍, സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുണ്‍, ഷാഫിനിന്റെ ഡ്രൈവര്‍ റഷീദിന്‍ ഇസ്ലാം എന്നിവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കേരളത്തില്‍ നിന്നും ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വില്‍പന നടത്തുന്നവരാണ് ഈ തമിഴ്‌നാട് സ്വദേശികള്‍. സംഭവം നടന്നത് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു.
വിളമ്പിയ ചിക്കന്‍ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിന്‍സ് റോബിന്‍സണിനോട് പറയുകയും ഇത് കേട്ട ഹോട്ടല്‍ ജീവനക്കാരന്‍ മുഹമ്മദ് ഷഫീനെ വിളിച്ച് കൊണ്ടു വരികയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഈ വിഷയത്തില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.  ഇതിനിടയില്‍ ഷഫീന്‍ റോബിന്‍സണിനെ മര്‍ദിക്കുകയും മര്‍ദനമേറ്റ മൂവരും ഹോട്ടല്‍ വിട്ടു പോകുകയുമുണ്ടായി.  ശേഷം ഇവര്‍ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടല്‍ ജീവനക്കാരുമായി അടിപിടി ഉണ്ടാക്കുകയും ഇതോടെ സംഭവം കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.  പ്രിന്‍സും റോബിന്‍സണും ചേര്‍ന്ന് ഹോട്ടല്‍ ഉടമകളെ വയറ്റില്‍ കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട് ഒപ്പം ഹോട്ടല്‍ അധികൃതര്‍ക്കെതിരെയും കേസെടുത്തു.
 

Latest News