കൊച്ചി - മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സമീപനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ രൂക്ഷ വിമർശവുമായി സീറോ മലബാർ സഭ. രാഷ്ട്രപതിക്കെതിരെയും വിമർശമുണ്ട്.
സഭയ്ക്ക് കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രത്തിലാണ് വിമർശം. 'വിവസ്ത്രം, വികൃതം, ഭാരതം' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
ഹിന്ദുത്വ വർഗീയ വിദ്വേഷ രാഷ്ട്രീയത്തിന് ആയുധം നല്കി ആസൂത്രിതമായി സംഘടിപ്പിച്ച വംശീയ ഉന്മൂലനമാണ് മണിപ്പൂരിൽ നടന്നതെന്ന് സഭ മുഖപത്രത്തിൽ ചൂണ്ടിക്കാട്ടി. മണിപ്പൂർ കലാപത്തെ പ്രധാനമന്ത്രി ലളിതവത്കരിക്കുന്നുവെന്നാണ് വിമർശം. മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിക്ക് 79 ദിവസം വേണ്ടിവന്നുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി. ചുരുങ്ങിയ വാക്കുകളിൽ വിഷയത്തെ വല്ലാതെ ചുരുക്കിക്കളയാനുള്ള ശ്രമവും മോഡിയുടെ പ്രസ്താവനയിൽ ഉടനീളമുണ്ടായി. ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും അതിക്രമങ്ങൾക്കൊപ്പം മണിപ്പൂരിലേതും ചേർത്തുവെച്ച് വംശീയ കലാപത്തെ ലളിതവത്കരിക്കാനുള്ള ശ്രമവും അതിലുണ്ടായി. രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരേയും മുഖപ്രസംഗത്തിൽ വിമർശമുണ്ട്. രാഷ്ട്രപതിയുടെ മൗനം പേടിപ്പെടുത്തുന്നതാണെന്നും മുഖപ്രസംഗത്തിൽ ഓർമിപ്പിച്ചു.






