Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ പ്രശ്‌ന പരിഹാരത്തിനു കേന്ദ്രം, ഇരു വിഭാഗങ്ങളുമായി ചര്‍ച്ച തുടങ്ങി 

ഇംഫാല്‍-കലാപ കലുഷിതമായ മണിപ്പൂരില്‍ പ്രശ്‌ന പരിഹാര നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കലാപം പൂര്‍ണ തോതില്‍ ഇനിയും അവസാനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്നാണ് സര്‍ക്കാരിന്റെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കുക്കി, മെയ്തി വിഭാഗങ്ങളുമായി രഹസ്യാനേഷ്വണ വിഭാഗം ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയടക്കം ചര്‍ച്ചയ്ക്കായി നിയോഗിച്ചതെന്നും സൂചനയുണ്ട്.
വടക്കു- കിഴക്കന്‍ സംസ്ഥാനക്കാരായ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ കുക്കി വിഭാഗവുമായി ഇന്നലെ ചര്‍ച്ച നടത്തി. നിലവിലെ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരില്‍ ചിലര്‍ മെയ്തി വിഭാഗവുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ഉദ്യോഗസ്ഥര്‍ ഇരു വിഭാഗത്തേയും അറിയിച്ചതായും സൂചനകളുണ്ട്.
അതിനിടെ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നുണ്ട്. ഇന്നലെ മ്യാന്മര്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള മൊറേയിലാണ് സംഘര്‍ഷമുണ്ടായത്. ആയുധങ്ങളുമായെത്തിയ കലാപകാരികള്‍ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. മെയ്തി സമുദായത്തില്‍പ്പെട്ട 30 ഓളം പേരുടെ വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. മൊറേ മാര്‍ക്കറ്റും അഗ്‌നിക്കിരയാക്കി.കാംഗ്പോങ്പി ജില്ലയില്‍ സുരക്ഷാ സൈനികരുടെ രണ്ടു വാഹനം അഗ്‌നിക്കിരയാക്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിമാപൂരില്‍ നിന്നെത്തിയ വാഹനം സപോര്‍മെനയില്‍ വെച്ച് പ്രദേശവാസികള്‍ തടഞ്ഞു നിര്‍ത്തി. മറ്റു സമുദായക്കാരുണ്ടോയെന്ന് പരിശോധിക്കുന്നതിനിടെ, ഒരു സംഘം തീവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Latest News