അതിമാരക രാസലഹരിയുമായി യുവതി യുവാക്കള്‍ പിടിയില്‍

കൊച്ചി- എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ എക്‌സൈസിന്റെ പിടിയിലായി. ഇടുക്കി ഉടുംമ്പന്‍ചോല ഉപ്പുകണ്ടം സ്വദേശി പൂയപ്പള്ളി വീട്ടില്‍ അരവിന്ദ് (32), കാക്കനാട് സ്വദേശിയും ഇപ്പോള്‍ പള്ളിക്കര- പിണര്‍ മുണ്ടയില്‍ താമസിക്കുന്ന അഞ്ചാം കുന്നത്ത് വീട്ടില്‍ അഷ്‌ലി (24) എന്നിവരാണ് എറണാകുളം എക്‌സൈസ് ഇന്റലിജന്‍സിന്റെയും സിറ്റി എക്‌സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്. 

ഇവരുടെ പക്കല്‍ നിന്ന് 18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം. ഡി. എം. എയും 15 എണ്ണം എക്സ്റ്റസി പില്‍സും (1.246 ഗ്രാം) എക്‌സൈസ് പിടിച്ചെടുത്തു. ഒരിടവേളക്ക് ശേഷമാണ് അതീവ വിനാശകാരിയ എക്റ്റസി പില്‍സ് ഇത്രയും അധികം പിടിച്ചെടുക്കുന്നത്. 

എറണാകുളം ടൗണില്‍ വ്യത്യസ്ത ഇടങ്ങളില്‍ ഓണ്‍ലൈനായി റൂം എടുത്ത് മയക്ക് മരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു. ബാംഗ്ലൂരില്‍ നിന്നാണ് ഇരുവരും മയക്ക് മരുന്ന് എത്തിച്ചിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അരവിന്ദിന്റെ ഉടമസ്ഥതയില്‍ ഉള്ള 14 ലക്ഷത്തോളം വില വരുന്ന സൂപ്പര്‍ ബൈക്കുമായി ഇയാളുടെ ശിങ്കിടിയായ നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീമിലെ മിന്നല്‍ മച്ചാനെ എക്‌സൈസ് സ്‌പെഷ്യല്‍ ആക്ഷന്‍ ടീം എം. ഡി. എം. എയുമായി സൂപ്പര്‍ ബൈക്ക് അടക്കം പിടികൂടിയിരുന്നു. ഇതിന് പിന്നാലെ മുങ്ങിയ അരവിന്ദിനെ എക്‌സൈസ് ഷാഡോ സംഘം തിരഞ്ഞ് വരുകയായിരുന്നു. 

ഇടപ്പള്ളിക്കടുത്ത് മരോട്ടിച്ചുവടില്‍ എ വി ജോസഫ് ലൈനിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ അരവിന്ദും ആഷ്‌ലിയും താമസിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ഇരുവരുടേയും നീക്കങ്ങള്‍ എക്‌സൈസ് ഷാഡോ സംഘം ദിവസങ്ങളോളം നിരീക്ഷിച്ച് വരുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ പക്കല്‍ മയക്ക് മരുന്ന് ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം താമസ സ്ഥലത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ രാസലഹരി കണ്ടെത്തുകയായിരുന്നു. ഡോഗ് ട്രെയ്‌നര്‍ എന്ന വ്യാജേനയാണ് ഇരുവരും ഇവിടെ മുറിയെടുത്ത് താമസം തുടങ്ങിയത്. 

പകല്‍ സമയം മുഴുവന്‍ മുറിയില്‍ കഴിയുന്ന ഇരുവരും രാത്രിയോടെയാണ് മയക്ക് മരുന്ന് കൈമാറ്റം ചെയ്തിരുന്നത്. മോളി, മാന്റി, ബട്ടണ്‍ എന്നീ വിളിപ്പേരുകളില്‍  അറിയപ്പെടുന്ന എക്സ്റ്ററി പില്‍സ് ഒന്നിന് 4000 മുതല്‍ ഡിമാന്റ് അനുസരിച്ച് പല വിലകളാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം. പി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ടി. എന്‍. അജയകുമാര്‍, കെ. ആര്‍. സുനില്‍, സിറ്റി മെട്രോ ഷാഡോയിലെ സി. ഇ. ഒ. എന്‍. ഡി. ടോമി, പി. പത്മഗിരീശന്‍, വനിത സി. ഇ. ഒ അനിമോള്‍, ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Latest News