ന്യൂഡൽഹി - മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ'യുടെ നേതൃത്വത്തിൽ നൽകിയ അവിശ്വാസ പ്രമേയ നോട്ടിസ് അംഗീകരിച്ച് ലോക്‌സഭാ സ്പീക്കർ ഓം പ്രകാശ് ബിർള. കോൺഗ്രസ് ലോക്‌സഭാ പാർട്ടി ഉപനേതാവും നോർത്ത് ഈസ്റ്റ് നേതാവുമായ ഗൗരവ് ഗൊഗോയിയും ബി.ആർ.എസ് എം.പി നമ നാഗേശ്വര റാവുവുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്.
മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർല്ലമെന്റിൽ മറുപടി പറയണമെന്ന ആവശ്യം മുഖവിലക്കെടുക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രശ്‌നത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന് വർഷകാല സമ്മേളനത്തിന്റെ തുടക്കം മുതൽ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയുമെന്ന നിലപാടാണ് സർക്കാർ ആവർത്തിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ 'ഇന്ത്യ' പ്രതിപക്ഷ ഐക്യം രൂപപ്പെട്ടപ്പോൾ വിട്ടുനിന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ (ഭാരത് രാഷ്ട്ര സമിതി) നേതൃത്വത്തിലുള്ള ബി.ആർ.എസ് ഇടക്കാലത്ത് ബി.ജെ.പിയുമായി അടുക്കാൻ ശ്രമിച്ചെങ്കിലും മണിപ്പുർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തുവന്നതും ശ്രദ്ധേയമാണ്. ലോക്‌സഭയിൽ മോഡി സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസ പ്രമേയം പാസാകില്ലെങ്കിലും കേന്ദ്ര സർക്കാറിന്റെ തെറ്റായ നിലപാട് തുറന്നുകാട്ടാനുള്ള അവസരമായാണ് പ്രതിപക്ഷ പാർട്ടികൾ വിഷയത്തെ കാണുന്നത്. ലോക്‌സഭയിൽ അവിശ്വാസപ്രമേയ നോട്ടീസ് നൽകാൻ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയ സാഹചര്യത്തിൽ പത്തുദിവസത്തിനകം അത് ചർച്ചയ്ക്ക് വരും. മണിപ്പൂർ വിഷയത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഉറച്ച നിലപാട് സ്വീകരിച്ചതോടെ പാർലമെന്റ് സമ്മേളനം കഴിഞ്ഞ നാലുദിവസവും ഇരുസഭകളിലും തടസപ്പെട്ടിരുന്നു. ഇന്നും സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ എം.പിമാർ നോട്ടീസ് നൽകിയെങ്കിലും ബഹളം കാരണം ഉച്ച 12 വരെ സഭ പിരിയുകയാണുണ്ടായത്.