Sorry, you need to enable JavaScript to visit this website.

പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു-വി.ടി ബൽറാം

തിരുവനന്തപുരം- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിനിടെ മൈക്ക് കേടായതിന് മൈക്ക് ഓപ്പറേറ്റർക്കെതിരെ കേരള പോലീസ് സ്വീകരിച്ച നടപടിയിൽ വിമർശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. 
പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും ഉപകരണങ്ങൾ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികൾ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാൽ കഴിയുന്ന തരത്തിൽ പരിഹാരമുണ്ടാക്കാൻ കൂടെയുണ്ടാവുമെന്നും ബൽറാം വ്യക്തമാക്കി. 

അതേസമയം, ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് അലോസരമുണ്ടാക്കിയതിൽ കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തി. ആരാണ് ഒന്നാം പ്രതി: മൈക്ക്, ആരാണ് രണ്ടാം പ്രതി: ആംപ്ലിഫയർ. ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല. ഇതൊന്നും മുഖ്യമന്ത്രി അറിയുന്നില്ല എന്നു വിചാരിക്കാനാണ് തനിക്കിഷ്ടം. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഇതുപോലെ ഒരബദ്ധം കാണിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് കുറേപ്പേർ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. താൻ ഇതു മുമ്പും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകളാണ് പോലീസിനെ ഭരിക്കുന്നത്. അവർക്ക് കേസെടുപ്പിക്കൽ ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാവാതെ വന്നപ്പോൾ മൈക്കിനും ആംപ്ലിഫയറിനും എതിരെ കേസെടുത്തിരിക്കുകയാണ്. ചിരിപ്പിച്ച് ചിരിപ്പിച്ച് ഞങ്ങളെ ഇങ്ങനെ കൊല്ലല്ലേ എന്നാണ് അവരോടു പറയാനുള്ളത്.
 എത്ര വിഡ്ഢിവേഷമാണ് ഇവർ കെട്ടുന്നത്? അഭ്യന്തര വകുപ്പിൽ എന്താണ് നടക്കുന്നതെന്നു മുഖ്യമന്ത്രി അറിയുന്നില്ല എന്നു പറയുന്നതിൽ സങ്കടമുണ്ട്. ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമാണത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു വിളിച്ചു പറഞ്ഞിട്ടാണ് ഈ സംഭവത്തിൽ കേസെടുത്തത്. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി മൈക്കിന് എന്തു പറ്റിയെന്നു പഠിക്കാൻ ചൈനയിലും കൊറിയയിലും സന്ദർശനം നടത്തട്ടെയെന്നും സതീശൻ കളിയാക്കി. ഉമ്മൻചാണ്ടി അനുസ്മരണത്തിലേക്കു മുഖ്യമന്ത്രിയെ വിളിച്ചത് എല്ലാവരുമായും കൂടിയാലോചിച്ചാണെന്നും അത് തെറ്റായി പോയെന്നു കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദ്യങ്ങളോടായി പ്രതികരിച്ചു.

Latest News