Sorry, you need to enable JavaScript to visit this website.

കണ്ണൂരിലെ മാവോയിസ്റ്റ് സായുധ പ്രകടനം; യു.എ.പി.എ ചുമത്തി

കണ്ണൂർ - കണ്ണൂരിലെ അയ്യൻകുന്ന് വാളത്തോട് മാവോയിസ്റ്റുകൾ സായുധ പ്രകടനം നടത്തിയ സംഭവത്തിൽ പോലീസ് യു.എ.പി.എ പ്രകാരം കേസെടുത്തു. പ്രകടനം നടത്തിയത് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. 
 രണ്ടുദിവസം മുമ്പാണ് കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് വാളത്തോട് ടൗണിൽ സായുധരായ മാവോയിസ്റ്റുകൾ പ്രകടനം നടത്തിയത്. ഇതേ സംഘമാണ് ആറളം കീർപള്ളിയിലും അയ്യൻകുന്ന് ഇടപ്പുഴയിലും എത്തിയതെന്നും കണ്ടെത്തി.  ഒരു വനിത ഉൾപ്പെടെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തോക്കേന്തി പ്രകടനം നടത്തിയ ഇവർ അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷം  ലഘുലേഖകൾ വിതരണം ചെയ്തു മടങ്ങുകയായിരുന്നു. 
 'ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി-പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക', എന്നിങ്ങനെയുള്ള ലഘുലേഖകളാണ് സംഘം വിതരണം ചെയ്തത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന വാളത്തോട് ടൗണിൽ നേരത്തെയും സായുധരായ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വനാതിർത്തി വഴിയാണ് മാവോയിസ്റ്റുകൾ എത്തിയതെന്നാണ് കരുതുന്നത്. കേരള-കർണാടക വനാതിർത്തികൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘം ഒളിവിൽ കഴിയുന്നുണ്ടെന്നാണ് നിഗമനം. സംഭവത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Latest News