കോട്ടയം- എട്ടുമാസം പ്രായമായ മകൻ കരൾമാറ്റ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ കഴിയുന്നതിനിടെ പിതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പെരിന്തൽമണ്ണ വളപുരം കരിമ്പാടത്ത് ജയേഷിനെ ആണ് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
മകൻ സായൂജ് കൃഷ്ണയുടെ ചികിത്സക്കായാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് ഭാര്യ സുനിതയാണ് കരൾ നൽകുന്നത്. 28ന് ആണു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. സഹായത്തിനായി ജയേഷും സഹോദരൻ കൃഷ്ണദാസുമാണ് ആശുപത്രിയിലുണ്ടായിരുന്നത്. എന്നാൽ ശനിയാഴ്ച വൈകിട്ടോടെ ജയേഷിനെ കാണാതാവുകയായിരുന്നു.
മൃതദേഹത്തിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുട്ടിക്കുണ്ടായ അസുഖത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പിൽ സൂചനയുണ്ടെന്നു പോലീസ് പറഞ്ഞു. കുട്ടിയുടെ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന ചെലവ് സർക്കാരാണു വഹിക്കുന്നത്. അതിനാൽ ചികിത്സ സംബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റു പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ജയേഷിനും സുനിതയ്ക്കും രണ്ട് ആൺമക്കൾ കൂടിയുണ്ട്.