കണ്ണൂര്‍ തിരിച്ചു പിടിക്കാന്‍ സി.പി.എം  കെ.കെ ശൈലജയെ ഇറക്കും, സുധാകരനില്ല 

കണ്ണൂര്‍- മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ.ശൈലജയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജ്ജമാകണമെന്ന് ശൈലജയ്ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശൈലജയിലൂടെ കണ്ണൂര്‍ സീറ്റ് തിരിച്ചുപിടിക്കാനാണ് സിപിഎമ്മും ഇടതുമുന്നണിയും ലക്ഷ്യമിടുന്നത്.
2019 ല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ സീറ്റും സിപിഎമ്മിന് നഷ്ടമായിരുന്നു. ഇത്തവണ എന്ത് വില കൊടുത്തും കണ്ണൂര്‍ തിരിച്ചുപിടിക്കണമെന്നാണ് പാര്‍ട്ടി നയം. അതിനുവേണ്ടിയാണ് ശൈലജയെ തന്നെ രംഗത്തിറക്കാന്‍ സിപിഎം പദ്ധതിയിടുന്നത്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ശൈലജയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം .
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കെപിസിസി അധ്യക്ഷന്‍ ആയതിനാല്‍ തനിക്ക് ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നാണ് സുധാകരന്റെ നിലപാട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് സുധാകരന്‍ ഇത്തവണ ലോക്സഭയിലേക്ക് ഇല്ലെന്ന് പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.സുധാകരനാണ് കണ്ണൂരില്‍ വിജയിച്ചത്. പി.കെ.ശ്രീമതിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2014 ല്‍ സുധാകരനെ തോല്‍പ്പിച്ച് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിത നേതാവാണ് ശ്രീമതി. ഇത്തവണ ശ്രീമതിക്ക് പകരം ശൈലജ എത്തുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായി സുധാകരന്‍ തന്നെ മത്സരിക്കുമോ എന്ന കാര്യം സംശയമാണ്.


 

Latest News