Sorry, you need to enable JavaScript to visit this website.

ഉമ്മൻചാണ്ടിയുടെ പിൻഗാമി ചാണ്ടി ഉമ്മൻ; അച്ചുവും മറിയയും മിടുക്കികൾ, സ്വീകരിക്കാൻ തയ്യാറെന്ന് ചെറിയാൻ ഫിലിപ്പ്    

- ഉമ്മൻചാണ്ടിയുടെ രണ്ട് പെൺമക്കളും നല്ല രാഷ്ട്രീയ ബോധ്യമുള്ളവരും മലയാളത്തിലും ഇംഗ്ലീഷിലും നന്നായി പ്രസംഗിക്കുന്നവരെന്നും ചെറിയാൻ ഫിലിപ്പ്
    
കോട്ടയം -
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാകാൻ മകൻ ചാണ്ടി ഉമ്മന് എല്ലാവിധ അർഹതയുമുണ്ടെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്റെ സംസ്‌കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മൻ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയ-സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
  കെ.കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും ജീവിക്കുന്ന സ്മാരകങ്ങളായ മക്കൾക്ക് കേരള ജനതയുടെയും കോൺഗ്രസ് പ്രവർത്തകരുടെയും ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടാവും. ഉമ്മൻചാണ്ടിയുടെ രണ്ട് പെൺമക്കളും മലയാളത്തിലും ഇംഗ്ലീഷിലും നല്ല കഴിവുള്ളവരാണ്. വനിതകൾക്ക് രാഷ്ട്രീയത്തിൽ സാധ്യതയേറി വരുന്ന ഇക്കാലത്ത് മറിയയും അച്ചുവും രാഷ്ട്രീയത്തിൽ വന്നാൽ അവരേയും വരവേൽക്കാൻ കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും തയ്യാറാകുമെന്നും ചാണ്ടി ഉമ്മൻ അനന്തരാവകാശി എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
എഫ്.ബി കുറിപ്പ്:
ചാണ്ടി ഉമ്മൻ അനന്തരാവകാശി: ചെറിയാൻ ഫിലിപ്പ്
ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ എല്ലാവിധ അർഹതയുമുള്ളത് ചാണ്ടി ഉമ്മനാണ്. ജനിച്ച നാൾ മുതൽ രാഷ്ട്രീയവായു ശ്വസിക്കുകയും കോൺഗ്രസിന്റെ സംസ്‌കാരവും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മൻ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയ-സംസ്ഥാന തലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാവായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നഗ്‌നപാദനായി അനേക കിലോമീറ്റർ നടന്നയാളാണ്.
ഞാൻ കോൺഗ്രസിലേക്ക് മടങ്ങി വന്നയുടൻ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയപ്പോൾ ആദ്യം അദ്ദേഹത്തോട് സംസാരിച്ചത് ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ്. ഇക്കാര്യം താൻ ആരോടും പറയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഉറച്ച നിലപാട്. അവിചാരിതമായി അവിടേക്ക് കടന്നുവന്ന എം.എം.ഹസ്സനും കെ.സി.ജോസഫും ചർച്ചയിൽ പങ്കാളിയായി. ഒരു വീട്ടിൽനിന്നും ഒരാൾ മതി എന്ന തന്റെ നിലപാട് ഉമ്മൻ ചാണ്ടി ആവർത്തിച്ചു.
ഉമ്മൻ ചാണ്ടിയുടെ അറിവു കൂടാതെ കെ.സി.വേണുഗോപാൽ മുൻകൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഔട്ട് റീച്ച് വിഭാഗം ചെയർപഴ്‌സൻ ആക്കുന്നത്. കോൺഗ്രസിൽ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ സമീപ ഭാവിയിൽ ചാണ്ടി ഉമ്മന് നേതൃത്വനിരയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് തീർച്ച. 1999ൽ അച്ചു ഉമ്മനെ മാർ ഇവാനിയോസ് കോളജ് യൂണിയൻ ചെയർമാനാക്കാനും കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയാക്കാനും ഞാനും ശരത്ചന്ദ്ര പ്രസാദും കൂടി മുൻകൈ എടുത്തപ്പോൾ ഉമ്മൻ ചാണ്ടി എതിർക്കുകയാണുണ്ടായത്. വിവാഹശേഷം അച്ചു സജീവ രാഷ്ട്രീയത്തിൽനിന്നും പിന്മാറി.
 മൂത്ത മകൾ മറിയ ഉമ്മൻ കുട്ടിക്കാലം മുതൽ നല്ല രാഷ്ട്രീയ ബോധമുള്ളയാളാണ്. മറിയയും അച്ചുവും മലയാളത്തിലും ഇംഗ്ലിഷിലും നല്ല പ്രാസംഗികരായിരുന്നു. ജനിച്ചനാൾ മുതൽ മുന്നു മക്കളോടും അടുപ്പമുണ്ടായിരുന്ന ഞാൻ എന്നും അവരെ പ്രോത്സാഹിപ്പിച്ചിരുന്നു. വനിതകൾക്ക് രാഷ്ട്രീയത്തിൽ സാധ്യതയേറി വരുന്ന ഇക്കാലത്ത് മറിയയും അച്ചുവും രാഷ്ട്രീയത്തിൽ വന്നാൽ അവരേയും വരവേൽക്കാൻ കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും തയ്യാറാകും. 1976ൽ മാർ ഇവാനിയോസ് കോളജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചപ്പോൾ അന്നത്തെ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എന്നെ വിളിച്ചു വരുത്തി കെ.കരുണാകരനും കല്യാണിക്കുട്ടിയമ്മയും വിലക്കുകയാണ് ചെയ്തത്. രാഷ്ട്രീയ തല്പരനായിരുന്ന മുരളി അതിൽ നിരാശനായിരുന്നു.
 വർഷങ്ങൾക്കു ശേഷം മുരളീധരനെ ലോക്‌സഭാ സ്ഥാനാർഥിയാക്കിയതും കെപിസിസി പ്രസിഡന്റാക്കിയതും എ.കെ.ആന്റണിയാണ്. 1998ൽ പത്മജയെ രാഷ്ട്രീയത്തിൽ കൊണ്ടുവരണമെന്ന് കെ.കരുണാകരനോട് ആവശ്യപ്പെട്ടത് ഞാനാണ്. എന്റെ നിർദ്ദേശം മാനിച്ചാണ് എ.കെ.ആന്റണി പത്മജയെ കെടിഡിസി ചെയർമാനാക്കിയത്. കെ.കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും ജീവിക്കുന്ന സ്മാരകങ്ങളായ മക്കൾക്ക് കേരള ജനതയുടെയും കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടായിരിക്കും.

Latest News