Sorry, you need to enable JavaScript to visit this website.

മണിപ്പൂര്‍ നഗ്‌ന പരേഡ്-പീഡന പ്രതി മുസ്‌ലിമെന്ന്  വ്യാജ വാര്‍ത്ത നല്‍കിയ എ.എന്‍.ഐ ഖേദം പ്രകടിപ്പിച്ചു 

ന്യൂദല്‍ഹി-മണിപ്പൂര്‍ കലാപത്തിലെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വ്യാജ വിവരം പങ്ക് വെച്ചതില്‍ ഖേദം പ്രകടിപ്പിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളുടെ വിവരങ്ങള്‍ സംബന്ധിച്ചായിരുന്നു എ എന്‍ ഐ തെറ്റായ വിവരം പ്രസിദ്ധീകരിച്ചിരുന്നത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരില്‍ മുസ്‌ലിം നാമധാരിയായ യുവാവിന്റെ പേരായിരുന്നു എ എന്‍ ഐ അവരുടെ ട്വീറ്റില്‍ ആദ്യം പങ്ക് വെച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവത്തില്‍ അറസ്റ്റിലായ പ്രധാനപ്രതി മെയ്തി സമുദായത്തില്‍പ്പെട്ട ഹുയ്റെം ഹെരോദാസ് ആയിരുന്നു. എന്നാല്‍ ഇംഫാലിലെ മറ്റൊരു ക്രമസമാധാനപ്രശ്നത്തില്‍ അറസ്റ്റിലായ അബ്ദുള്‍ ഹില്‍മിയുടെ പേരാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതി എന്ന പേരില്‍ എ എന്‍ ഐ ട്വീറ്റ് ചെയ്തത്. ജാഗ്രത ഇതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കാന്‍ ഈ ട്വീറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എ എന്‍ ഐയുടേത് വ്യാജവാര്‍ത്തയാണെന്നും അബ്ദുള്‍ ഹില്‍മി അറസ്റ്റിലായത് മറ്റൊരു സംഭവത്തിനാണ് എന്നും ചൂണ്ടിക്കാട്ടി നിരവധി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ വ്യാജവിവരം പങ്ക് വെച്ച് 12 മണിക്കൂറിന് ശേഷമാണ് എ എന്‍ ഐ ഖേദം പ്രകടിപ്പിച്ചു. പൊലീസ് കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ചെന്നും അതില്‍ ഖേദിക്കുന്നുവെന്നുമാണ് എ എന്‍ ഐ ഖേദം പ്രകടിപ്പിച്ചുള്ള ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. മണിപ്പൂരിലെ കൂട്ടബലാത്സംഗ സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അറസ്റ്റുകള്‍ സംബന്ധിച്ച വിവരം പങ്കുവെക്കുന്നതില്‍ ജാഗ്രത കുറവുണ്ടായി എന്നാണ് എ എന്‍ ഐ പറയുന്നത്. തെറ്റ് മനസിലാക്കിയ ഉടന്‍ പ്രസ്തുത ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ടെന്നും തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും എ എന്‍ ഐ ട്വീറ്റില്‍ പറയുന്നു. അതേസമയം എ എന്‍ ഐയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. തെറ്റ് മനസ്സിലായ ഉടന്‍ തന്നെ അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ആ വ്യാജ വാര്‍ത്ത വൈറലായി പ്രചരിക്കുമായിരുന്നില്ലെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. കേരളത്തിലടക്കം സംഘി പ്രൊഫൈലുകള്‍ ആവേശ പൂര്‍വം ഈ വാര്‍ത്ത ഏറ്റുപിടിച്ച് പ്രചരിപ്പിച്ചിരുന്നു. 

Latest News