Sorry, you need to enable JavaScript to visit this website.

ഇടുക്കിയില്‍ ആറ് വയസുകാരനെ തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് വധശിക്ഷ

ഇടുക്കി- ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 15 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ബന്ധുവായ പ്രതിക്ക് വധ ശിക്ഷ. ഇതിന് പുറമെ നാലു വകുപ്പുകളിലായി ആകെ 104 വര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2021 ഒക്ടോബര്‍ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്. അതിര്‍ത്തിത്തര്‍ക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. പ്രതിയുടെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കാന്‍ കാരണം ഭാര്യയുടെ സഹോദരിയും അമ്മയുമാണന്ന് വിശ്വാസമാണ് കുറ്റ കൃത്യത്തിന് പ്രേരിപ്പിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി. ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ആറു വയസ്സുകാരനായ ചെറുമകനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അവിടെ നിന്നും തൊട്ടടുത്തുള്ള ഭാര്യാ സഹോദരിയുടെ വിട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം 15 വയസ്സുകാരിയായ മകളെ ഏലത്തോട്ടത്തില്‍ കൊണ്ടു പോയി ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. വെള്ളത്തൂവല്‍ പൊലീസാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമപ്പിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചിരുന്നു.

 

 

 

Latest News