സൗദി അതിര്‍ത്തിയില്‍ ജവാസാത്ത് ഉദ്യോഗസ്ഥന്‍ നിറയൊഴിച്ചു; മൂന്ന് മരണം

നജ്‌റാനില്‍ ജവാസാത്ത് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ വീരമൃത്യു വരിച്ച ഹൈവേ പോലീസ് ഉദ്യോഗസ്ഥന്‍ ഇബ്രാഹിം ബിന്‍ ഹുസൈന്‍ ആലുഹശ്‌ലാന്‍
നജ്‌റാന്‍ - സൗദി, യെമന്‍ അതിര്‍ത്തിയില്‍  ജവസാത്ത് ഉദ്യോഗസ്ഥന്‍ രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തി. സുരക്ഷാ ഭടന്മാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ജവാസാത്ത് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
അല്‍വദീഅ ചെക്ക് പോസ്റ്റിലായിരുന്നു ആദ്യ വെടിവെപ്പ്. സഹപ്രവര്‍ത്തകനും ഹൈവേ പോലീസുകാരനെയുമാണ് ഇയാള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.  മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സഹപ്രവര്‍ത്തകരെ ആണ് ജവാസാത്ത് ഉദ്യോഗസ്ഥന്‍ ആദ്യം ആക്രമിച്ചത്. രണ്ടു പേര്‍ക്കു നേരെയാണ് ഉദ്യോഗസ്ഥന്‍ വെടിവെപ്പ് നടത്തിയത്. ഇതില്‍ ഒരാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. രണ്ടാമന് പരിക്കേറ്റു. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി, പിന്തുടര്‍ന്ന് പിടികൂടാന്‍ നോക്കിയ ഹൈവേ പോലീസുകാര്‍ക്ക് നേരെ വെടിവെപ്പ് നടത്തി. ഈ വെടിവെപ്പില്‍ സുരക്ഷാ ഭടന്‍ ഇബ്രാഹിം ബിന്‍ ഹുസൈന്‍ ആലുഹശ്‌ലാന്‍ വീരമൃത്യു വരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ സൈനികര്‍ പ്രത്യാക്രമണത്തിലൂടെ പ്രതിയെ വകവരുത്തുകയായിരുന്നു.
ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതി സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. അല്‍വദീഅയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ ശറൂറയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയാണ് ഹൈവേ പോലീസുകാര്‍ തടഞ്ഞുനിര്‍ത്തന്‍ ശ്രമിച്ചത്. ഇതോടെ പ്രതി പട്രോള്‍ പോലീസുകാര്‍ക്കു നേരെ നിറയൊഴിച്ചു. വെടിയേറ്റ് പോലീസുകാരില്‍ ഒരാള്‍ വീരമൃത്യു വരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രത്യാക്രമണത്തിലൂടെ അക്രമിയെ വകവരുത്തുകയായിരുന്നെന്ന് നജ്‌റാന്‍ പോലീസ് വക്താവ് അറിയിച്ചു.

 
 

Latest News