മുംബൈ- മുംബൈയിൽ മകന്റെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. വസായിയിൽ താമസിക്കുന്ന അമിത് (24) ആണ് അമ്മ ലതാ നായരെ (64) അടിച്ചു കൊന്നത്. മകനെ പൊലീസ് അറസ്റ്റു ചെയ്തു. അമിത് അടക്കം നാല് മക്കളാണ് ലതയ്ക്കുള്ളത്. മൂന്ന് പെൺമക്കൾ വിവാഹിതരാണ്. ഏറ്റവും ഇളയവനായ അമിത് തൊഴിലൊന്നും ഇല്ലാത്തതിനാൽ ലതയ്‌ക്കൊപ്പമാണ് കഴിഞ്ഞുവന്നത്. മദ്യപിച്ചെത്തി അമിത് ലതയോട് വഴക്കിടുക പതിവായിരുന്നു. സംഭവ ദിവസം പുലർച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ അമിത് കാളിംഗ് ബെൽ അടിച്ചു. എന്നാൽ ലത വാതിൽ തുറന്നില്ല. അമിത് ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെ അയൽക്കാർക്ക് ശല്യമുണ്ടാകാതിരിക്കാൻ ലത വാതിൽ തുറന്നു. വീടിനകത്തേക്ക് കയറിയ അമിത്, വാതിൽ തുറക്കാത്തതിനെ ചൊല്ലി ലതയുമായി വഴക്കിട്ടു. തുടർന്ന് അമിത് ലതയുടെ തല പിടിച്ച് ചുമരിൽ ശക്തിയായി ഇടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായ ക്ഷതമേറ്റ ലത ബോധരഹിതയായി. അടുത്ത ദിവസം പുലർച്ചെ 5.30ന് വിവരം അമിത് സഹോദരിമാരെ അറിയിച്ചു. അവരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി അമിതിനെ കസ്റ്റഡിയിൽ എടുത്തു. അമിത് കുറ്റം സമ്മതിച്ചിട്ടുണ്ട്.