ന്യൂദൽഹി-മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാനയിലെ സെക്കന്തരാബാദ് മണ്ഡലത്തെ നോട്ടമിടുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചർച്ചകൾ നടക്കുന്നതിനിടെയാണ് സെക്കന്തരാബാദിൽനിന്ന് മത്സരിക്കുന്നതിൽ താൽപര്യമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ രണ്ടു പ്രാവശ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 2009 ൽ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് ജയിച്ചെങ്കിലും 2014 ൽ രാജസ്ഥാനിലെ മാധോപൂരിൽ നിന്ന് തോൽക്കേണ്ടി വന്നു. ഇപ്രാവശ്യം സ്വന്തം സംസ്ഥാനത്തു നിന്നുതന്നെ മത്സരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അസ്ഹറുദ്ദീൻ പറഞ്ഞു. തന്റെ ആഗ്രഹങ്ങൾ പാർട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും പാർട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.