പോർട്ടോ പ്രിൻസ്- ഇന്ധന വില കൂടിയതിൽ ജനരോഷം ശക്തമായതോടെ ഹെയ്തി പ്രധാനമന്ത്രി ജാക്ക് ഗുയ് ലാഫോറ്റന്റ് രാജിവച്ചു. രാജ്യത്തു നടക്കുന്ന പ്രതിഷേധം അക്രമസംഭവങ്ങളിലേക്കു നീങ്ങിയതോടെയാണ് അദ്ദേഹം രാജിവച്ചത്. ഇന്ധനവിലയുടെ സബ്‌സിഡി ഒഴിവാക്കാൻ തീരുമാനിച്ചതോടെയാണ് സർക്കാരിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇതുകാരണം ഗ്യാസിന് 38 ശതമാനവും ഡീസലിന് 47 ശതമാനവും മണ്ണെണ്ണയ്ക്ക് 51 ശതമാനവും വില വർധിച്ചു. രാജ്യതലസ്ഥാനമായ പോർട്ടോ പ്രിൻസിൽ ലക്ഷങ്ങൾ തടിച്ചുകൂടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ബാരിക്കേഡുകളും കല്ലുകളും റോഡിൽ കൂട്ടുകയും ടയറുകൾക്ക് തീയിടുകയും ചെയ്തു. മൂന്നു ദിവസമായി നടക്കുന്ന പ്രതിഷേധത്തിനിടെ ഏഴു പേർ കൊല്ലപ്പെട്ടു. നിരവധി കച്ചവട സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു. 2017 ഫെബ്രുവരിയിലാണ് ജാക്ക് പ്രധാനമന്ത്രിയായത്. കടുത്ത പ്രതിഷേധത്തിലെത്തിയതോടെ തീരുമാനം പിൻവലിക്കുന്നുവെന്നു പ്രഖ്യാപിച്ചെങ്കിലും രാജി ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. ഇതോടെ രാജിവച്ച് ഒഴിയുകയായിരുന്നു. ജാക്ക് രാജിവച്ചതോടെ ഹെയ്തിൽ ഭരണസ്തംഭനമാണിപ്പോൾ. അടുത്ത പ്രധാനമന്ത്രി ആരാവണമെന്ന് പ്രസിഡന്റ് ജോവനൽ മോയിസും പാർലമെന്റ് മേധാവികളും തീരുമാനിക്കും.