Sorry, you need to enable JavaScript to visit this website.

വിസവാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

കൽപറ്റ-വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. ഇരിട്ടി നിരങ്ങൻചിറ്റയിലെ അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ  പുന്നാട് പി.വി.സുനിൽകുമാർ(34),തില്ലങ്കേരി പള്ള്യം രഞ്ജിത്ത്(30), തില്ലങ്കേരി ചാളപ്പറമ്പ്  വരുൺ(30), തില്ലങ്കേരി പടിക്കച്ചാൽ നിധിൻ(28), കെ.മനീഷ്(29),  കീഴൂർകുന്ന് സുരേഷ് ബാബു(38), മാനന്തവാടി സ്വദേശി പ്രജിൽലാൽ(26)എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. തലപ്പുഴയിൽ റിസോർട്ടിൽ തടവിൽ പാർപ്പിച്ചിരുന്ന അനിൽകുമാറിനെ പോലീസ് മോചിപ്പിച്ചു. ക്വട്ടേഷൻ സംഘത്തിനു തലപ്പുഴയിൽ സൗകര്യം ഒരുക്കിയത്  പ്രജിൽലാലാണ്. 
വിസ വാഗ്ദാനം ചെയ്ത് കബിളിപ്പിച്ചതിന് അനിൽകുമാറിനെതിരെ ഇരിട്ടി പോലീസ് സ്റ്റേഷനിൽ കേസുണ്ട്. 
സംഘത്തിന്റെ നീക്കങ്ങളിൽ സംശയംതോന്നി റിസോർട്ട് നടത്തിപ്പുകാർ വിവരം അറിയിച്ചതാണ് ക്വട്ടേഷൻ സംഘം പിടിയിലാകുന്നതിനു സഹായകമായത്.  തലപ്പുഴ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അനിൽകുമാറിനെ തട്ടിക്കൊണ്ടുവന്നതാണെന്നു മനസിലായത്. ഇരിട്ടി പോലീസ് എത്തി ചോദ്യം ചെയ്തതിനുശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനിൽകുമാറിനെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നു സംശയിക്കുന്നതായും സഹോദരൻ ഇരിട്ടി പോലീസിൽ രണ്ടുദിവസം മുമ്പ് പരാതി നൽകിയിരുന്നു. വിസയ്ക്ക് പണം നൽകി വഞ്ചിതരായവരിൽ ചിലർ  അനിൽകുമാറിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.  മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ്  ചെയ്തു. സംഭവത്തിൽ  നാലുപേർ കൂടി  പിടിയിലാകാനുണ്ട്.
 

Latest News