വിമാനയാത്രക്കാരില്‍ ഭൂരിഭാഗത്തിനും  ഈ ആനുകൂല്യങ്ങളെ കുറിച്ച് അറിയില്ല 

ചെന്നൈ- ലോയല്‍റ്റി പോയിന്റുകള്‍ ചെലവഴിക്കുന്നതില്‍ വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് ട്രാവല്‍ ടെക് സ്ഥാപനമായ ഐ.ബി.എസ് സോഫ്റ്റ് വെയര്‍ സര്‍വേ. വിമാന യാത്രികരില്‍ 63 ശതമാനവും എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ (എ.എല്‍.പി) അംഗങ്ങളാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ എ.എല്‍.പി ചെലവഴിക്കുന്നതില്‍ ഇവര്‍ പിറകോട്ടാണ്. സിംഗപ്പൂര്‍, ഹോങ്കോങ്, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിമാനത്തില്‍ യാത്ര ചെയ്ത 1500 യാത്രക്കാരിലാണ് സര്‍വേ നടത്തിയത്. പ്രതികരിച്ചവരില്‍ വിനോദസഞ്ചാരികളും ബിസിനസ് യാത്രികരും ഉള്‍പ്പെടുന്ന 63ശതമാനം എ.എല്‍.പിയില്‍ അംഗങ്ങളാണ്. ബാക്കിയുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റ്, വസ്ത്ര ബ്രാന്‍ഡ്, ഭക്ഷണശാല സ്‌കീമുകള്‍ തെരഞ്ഞെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്.
എവിടെ നിന്ന് റെഡീം ചെയ്യാമെന്ന് അറിവില്ലാത്തതിനാല്‍ 56% പേര്‍ക്ക് ഇത് പ്രയോജനപ്പെടുത്താനാകുന്നില്ല. സിംഗപ്പൂരിലും 37ശതമാനം പേര്‍ സര്‍വേയോട് പ്രതികരിച്ചത് ആനുകൂല്യങ്ങളെക്കുറിച്ച് അറിയില്ലെന്നാണ്. വളരെ ബുദ്ധിമുട്ടാണെന്ന ധാരണയാണ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ ഒഴിവാക്കുന്നതിനുള്ള കാരണമായി 23 ശതമാനം പേര്‍ പ്രതികരിച്ചത്. 58 ശതമാനം പേര്‍ ഭാവിയില്‍ ഇത് പരീക്ഷിക്കാന്‍ തയ്യാറാകുന്നവരാണ്.അംഗങ്ങളായിട്ടുള്ളവര്‍ ശരാശരി രണ്ട് എ.എല്‍.പിയിലെങ്കിലും ഉള്‍പ്പെടുന്നുണ്ട്. ലോഞ്ചുകളിലേക്കുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസ് (32ശതമാനം), ക്യാബിന്‍ ക്ലാസ് അപ്ഗ്രേഡുകള്‍ (31ശതമാനം) എന്നിവ ഈ ഗ്രൂപ്പിന്റെ നേട്ടങ്ങളായി കാണുന്നു. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ക്ലാസ് അപ്ഗ്രേഡുകളും കാലാവധി കഴിയാത്ത പോയിന്റുകളും ആകര്‍ഷകങ്ങളാണ്.
ഫാസ്റ്റ് ട്രാക്ക് ചെക്ക്ഇന്‍, ഉടനടിയുള്ള റിവാര്‍ഡുകള്‍, ഇവന്റുകളിലേക്കുള്ള സൗജന്യ ടിക്കറ്റുകള്‍ എന്നിവയാണ് ബിസിനസ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ലോയല്‍റ്റി സ്‌കീമുകളുടെ നേട്ടങ്ങളെക്കുറിച്ച് യാത്രികരെ ബോധവാന്‍മാരാക്കേണ്ടത് എയര്‍ലൈനുകളുടെ ചുമതലയാണെന്നും അല്ലെങ്കില്‍ അവര്‍ക്ക് ക്ലബ്ബിന്റെ ഭാഗമാകാനുള്ള താത്പര്യം നഷ്ടപ്പെടുമെന്നും ഐ.ബി.എസ് ലോയല്‍റ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റും മേധാവിയുമായ മാര്‍ക്കസ് പഫര്‍ പറഞ്ഞു. വി.ഐ.പി ലോഞ്ചുകളും ക്ലാസ് അപ്ഗ്രേഡുകളും അതിശയകരമായ ആനുകൂല്യങ്ങളാണന്നും അദ്ദേഹം പറഞ്ഞു.

Latest News