ജോധ്പൂർ- രാജസ്ഥാനിലെ ജോധ്പൂരിൽ കാമുകനൊപ്പം ഒളിച്ചോടിയ 17 കാരിയായ ദളിത് പെൺകുട്ടിയെ മൂന്ന് കോളേജ് വിദ്യാർത്ഥികൾ കൂട്ടബലാത്സംഗം ചെയ്തു. കാമുകനെ മർദിച്ച ശേഷം യുവാവ് കണ്ടുകൊണ്ടിരിക്കയാണ് പ്രതികൾ പെൺകുട്ടിയെ മാറി മാറി ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്കകം മൂന്നു പ്രതികളേയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആർഎസ്എസിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നേതാവിന് വോട്ടു തേടിയ വിദ്യാർത്ഥികളാണ് പ്രതികളെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.അതേസമയം പ്രതികളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് എബിവിപി അറിയിച്ചു.ജന്മനാടായ ജോധ്പൂരിൽ നടന്ന സംഭവത്തിൽ പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന്
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ഉമേഷ് മിശ്രക്ക് നിർദേശം നൽകി.പ്രതികളെ വളരെ വേഗത്തിൽ അറസ്റ്റ് ചെയ്ത പോലീസ് നടപടി അഭിനന്ദനാർഹമാണെന്ന് ഗെലോട്ട് പറഞ്ഞു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കിക്കൊണ്ട് ഇരയ്ക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ചയാണ് പെൺകുട്ടി അജ്മീറിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയത്. ബസിൽ കയറി രാത്രി പത്തരയോടെ ജോധ്പൂരിലെത്തി. മുറിയെടുക്കാൻ ഗസ്റ്റ് ഹൗസിലേക്ക് പോയിരുന്നുവെങ്കിലും കെയർടേക്കർ സുരേഷ് ജാട്ട് പെൺകുട്ടിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് അവിടെനിന്ന് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തുടർന്ന് ഇരുവരും പോട്ട ചൗരാഹയിൽ എത്തിയപ്പോഴാണ് സമന്ദർ സിംഗ് ഭാട്ടി, ധർമ്മപാൽ സിംഗ്, ഭട്ടം സിംഗ് എന്നിവർ സമീപിച്ചത്. പെൺകുട്ടിയുമായും കാമുകനുമായും സൗഹൃദം സ്ഥാപിച്ച പ്രതികൾ അവർക്ക് ഭക്ഷണവും ശീതളപാനീയങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡിസിപി പറഞ്ഞു. പെൺകുട്ടിക്കും കാമുകനും സഹായം വാഗ്ദാനം ചെയ്ത പ്രതികൾ പുലർച്ചെ നാലു മണിയോടെ റെയിൽവേ സ്റ്റേഷനിലേക്കെന്ന വ്യാജേന ജയ് നാരായൺ വ്യാസ് സർവകലാശാലയുടെ (ജെഎൻവിയു) പഴയ കാമ്പസിലെ ഹോക്കി ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഗ്രൗണ്ടിലെത്തിയ ശേഷം യുവാവിനെ മർദിച്ചെ ശേഷം കെട്ടിയിട്ടു. തുടർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പോലീസ് പറഞ്ഞു.