Sorry, you need to enable JavaScript to visit this website.

തെരുവുനായ് മൂന്നു വയസ്സുകാരിയെ  ആക്രമിച്ചു; കുഞ്ഞിന്റെ മുഖത്ത് ഗുരുതര പരിക്ക്

തിരുവനന്തപുരം- തിരുവനന്തപുരം ബാലരാമപുരത്ത് വീണ്ടും കുഞ്ഞിന് നേരെ തെരുവ് നായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ ആണ് തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണിനുള്‍പ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നല്‍കി.
കണ്ടുനില്‍ക്കാനാകാത്ത വിധമാണ് കുഞ്ഞു റോസ്ലിയയുടെ മുഖത്തെ പരിക്കുകള്‍. കണ്‍പോളകള്‍, ചുണ്ട്, കഴുത്ത് എല്ലാം കടിച്ചുകീറി. ഒപ്പമുണ്ടായിരുന്ന മൂത്ത കുട്ടി ചാടി ജനലില്‍ കയറിയതിനാല്‍ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുഞ്ഞിനെ രക്ഷിച്ചത്. കണ്ണിനും പരിക്കേറ്റതിനാല്‍ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി. വാക്സിനും സീറവും ശേഷം പ്ലാസ്റ്റിക് സര്‍ജറിയും വേണ്ടി വരും.
നായ്ക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ തുടരുന്നതിനിടെയാണ് കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരണം വരുന്നത്. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകള്‍ക്കകം ചത്ത് പോയിരുന്നു.
പരിശോധനക്ക് വിധേയമാക്കാതെ കുഴിച്ച് മൂടിയത് നാട്ടുകാരുടെ എതിര്‍പ്പിനും ഇടയാക്കി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവണ്‍മെന്റ് വെറ്ററിനറി സര്‍ജ്ജന്റെ നേതൃത്വത്തില്‍ നായയുടെ ശരീര സാമ്പിളുകള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് പേ വിഷ ബാധ ഉണ്ടെന്ന് ഉറപ്പിക്കുന്നത്. കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചവര്‍ ഉള്‍പ്പെടെ കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ പത്തോളം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. കണ്ണിന് പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയിരുന്നു. വാക്സീനും സീറവും ശേഷം പ്ലാസ്റ്റിക് സര്‍ജറിയും അടക്കം ചികിത്സാ നടപടികളുമായി ആശുപത്രി അധികൃതര്‍ മുന്നോട്ട് പോകുകയാണ്.

Latest News