Sorry, you need to enable JavaScript to visit this website.

യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് ക്ഷേത്രത്തില്‍ ജീവനോടെ ചുട്ടുകൊന്നു

ബറേലി- ഉത്തര്‍ പ്രദേശിലെ സംഭല്‍ ജില്ലയില്‍ 35കാരിയായ യുവതിയെ അഞ്ചു പേരടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയും ശേഷം സമീപത്തെ ക്ഷേത്രത്തിലെ യാഗശാലയില്‍ കൊണ്ടു പോയി ജീവനോടെ ചുട്ടെരിക്കുകയും ചെയ്തു. അതിക്രൂരമായ ഈ ഹീനകൃത്യം നടന്നത് ശനിയാഴ്ച പുലര്‍ച്ചെയാണ്. രണ്ടു കുട്ടികളുടെ അമ്മയായ യുവതി രക്ഷയ്ക്കായി പോലീസിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഭര്‍ത്താവ് പറയുന്നു. ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്യുന്നത്. 

ഉറങ്ങുന്നതിനിടെയാണ് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി മാറി മാറി ബലാല്‍സംഗം ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. പുറത്ത് നല്ല മഴ പെയ്തിരുന്നു. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചം മാത്രമാണ് മുറിയിലുണ്ടായിരുന്നത്. അഞ്ചംഗ സംഘം യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം പുറത്തു പോയി. യുവതി ഉടന്‍ ഭര്‍ത്താവിനെയും സഹോദരനേയും വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഒരു ബന്ധുവിനെ വിളിച്ച് നടന്ന സംഭവം വിശദീകരിച്ചു. ബന്ധു പോലീസിനെ അറിയിച്ചെങ്കിലും അവര്‍ എത്തുന്നതിനു മുമ്പ് ആക്രമികള്‍ വീണ്ടും വീട്ടിലെത്തി യുവതിയെ പിടികൂടി തൊട്ടടുത്ത ക്ഷേത്രത്തിലേക്കു കൊണ്ടുപോയി യാഗശാലയിലിട്ട് ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നു. 

ഭര്‍ത്താവിന്റെ പരാതിയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങളായി യുവതി ശല്യപ്പെടുത്തി കൊണ്ടിരിക്കുന്ന പ്രദേശവാസികളായ അരാം സിങ്, മഹാവീര്‍, ചരണ്‍ സിങ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ മുങ്ങിയിരിക്കുകയാണ്. 

സംഭവസ്ഥലത്തു നിന്ന് നിര്‍ണായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും യുവതി അവസാനമായി ബന്ധുവുമായി സംസാരിച്ചതിന്റെ ഓഡിയോ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി പ്രേം പ്രകാശ് പറഞ്ഞു. ഈ ഓഡിയോ സന്ദേശത്തില്‍ യുവതി എല്ലാ പ്രതികളുടേയും പേരും നടന്ന സംഭവവും വിശദമായി പറയുന്നുണണ്ട്. ഇത് അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നും പോലീസ് പറഞ്ഞു.
 

Latest News