ന്യൂഡൽഹി - ഹിമാചലിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികളെ ഡൽഹി കേരള ഹൗസിൽ എത്തിച്ചു. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളായ 27 പേരെയാണ് വോൾവോ ബസ്സിൽ വ്യാഴാഴ്ച അർധരാത്രിയോടെ കേരള ഹൗസിൽ എത്തിച്ചത്.
കഴിഞ്ഞ മാസം 26നാണ് വിദ്യാർത്ഥികൾ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഹിമാചൽ പ്രദേശിലേക്ക് പോയത്. അതിനിടെ, കനത്ത മഴയിലും മിന്നൽ പ്രളയത്തിലും മണാലിയിലും കീർഗംഗ പ്രദേശത്തും കുടുങ്ങുകയായിരുന്നു. ഹിമാചലിൽ കുടുങ്ങിയ തൃശൂരിൽ നിന്നുള്ള 18 മെഡിക്കൽ വിദ്യാർത്ഥികളും ഇന്ന് തന്നെ ഡൽഹിയിലെത്തുമെന്നാണ് വിവരം. തുടർന്ന് അവരെയെല്ലാം ഒരുമിച്ച് കേരളത്തിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം. വിദ്യാർത്ഥികളുടെ ട്രാവൽ എജന്റുമാർ മുഖേനയോ അതല്ലെങ്കിൽ സർക്കാർ നേരിട്ടോ ഇക്കാര്യം ചെയ്യും. സംസ്ഥാന സർക്കാറിന്റെ ഡൽഹി പ്രതിനിധി പ്രഫ. കെ.വി തോമസാണ് വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള പ്രവർത്തനം ഏകോപിപ്പിച്ചത്.